രോഹിത് ശര്‍മയുടെയും ധോണിയുടെയും ഐതിഹാസിക പോരാട്ടം പാഴായി; ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു തോല്‍വി

single-img
12 January 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 34 റണ്‍സിന്റെ തോല്‍വി. 289 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ രോഹിത് ശര്‍മ മുന്നോട്ടു നയിച്ചെങ്കിലും വിജയ തീരത്തെത്തിക്കാന്‍ കഴിഞ്ഞില്ല. 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 254 റണ്‍സ് നേടാനെ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. 22ാം ഏകദിന സെഞ്ചുറി നേടിയ രോഹിത് 10 ഫോറും ആറ് സിക്‌സും പറത്തി 133 റണ്‍സ് നേടി.

സെഞ്ചുറി നേടിയ രേഹിത് ക്രീസിലുള്ളപ്പോള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു. 129 പന്തില്‍ 133 റണ്‍സെടുത്ത രോഹിത് ഏഴാമനായി പുറത്തായതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. ആവശ്യമായ റണ്‍നിരക്കും കൂടുതലായിരുന്നു. 110 പന്തില്‍ നിന്നാണ് രോഹിത് തന്റെ 22ാം ഏകദിന സെഞ്ചുറി നേടിയത്.

നാലു റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശര്‍മയും എം.എസ് ധോനിയും ചേര്‍ന്ന 137 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ധോനിയെ പുറത്താക്കി ബെഹ്‌റന്‍ഡോഫ് ഈ കൂട്ടുകെട്ട് പൊളിച്ചു. 96 പന്തില്‍ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്‌സറും സഹിതം ധോനി 51 റണ്‍സെടുത്തു.

പിന്നാലെ എത്തിയവര്‍ക്ക് ആര്‍ക്കും രോഹിത്തിന് പിന്തുണ നല്‍കാനായില്ല. ദിനേഷ് കാര്‍ത്തിക്ക് (12), ജഡേജ (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. പിന്നീട് എല്ലാം ചടങ്ങ് മാത്രമായി. ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോലി, അമ്പാട്ടി റായിഡു എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് തുടക്കത്തിലേ നഷ്ടമായിരുന്നു.

ആദ്യ ഓവറില്‍ തന്നെ അരങ്ങേറ്റ താരം ബെഹ്‌റന്‍ഡോഫ്, ശിഖര്‍ ധവാനെ (0) വിക്കറ്റനു മുന്നില്‍ കുടുക്കി. പിന്നാലെ മൂന്നു റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ റിച്ചാഡ്‌സണും മടക്കി. അതേ ഓവറില്‍ തന്നെ റിച്ചാഡ്‌സണ്‍ അമ്പാട്ടി റായിഡുവിനെയും മടക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തിരുന്നു. ഉസ്മാന്‍ ഖ്വാജ (59), ഷോണ്‍ മാര്‍ഷ് (54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയ ഹാന്‍ഡ്‌സ്‌കോമ്പാണ് സ്‌കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്‌സിന്റെ അവസാനത്തില്‍ തകര്‍ത്തടിച്ച സ്റ്റോയിന്‍സ് സ്‌കോര്‍ 288ല്‍ എത്തിച്ചു.