തുടർച്ചയായ പതിനൊന്നാം ദിവസവും മൂന്നാർ മൈനസ് താപനിലയുടെ പിടിയിൽ; മരം കോച്ചുന്ന തണുപ്പിലും സന്ദർശകപ്രവാഹം

single-img
12 January 2019

തുടര്‍ച്ചയായ പതിനൊന്നാം ദിവസവും മൂന്നാര്‍ മേഖല മൈനസ് താപനിലയുടെ  പിടിയിൽ. മൂന്നാറിന്റെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തണുപ്പ് അനുഭവപ്പെടുന്നത്. പുൽമൈതാനിയിൽ വഴികളും മഞ്ഞുകണങ്ങൾ വീണ മൂടിയിരിക്കുകയാണ്.

അധികരിച്ച തണുപ്പുമൂലം ഹെക്ടര്‍ കണക്കിന് തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങി. തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ എസ്‌റ്റേറ്റ് മേഖലകളിലേക്കും  എത്തുന്നുണ്ട്.

തണുപ്പ് ആസ്വദിക്കാന്‍ 6000 മുതല്‍ 10,000 വരെ സന്ദര്‍ശകരെത്തുന്നതായാണ് കണക്ക്. ചെണ്ടുവരയില്‍ കഴിഞ്ഞദിവസം മൈനസ് നാലായിരുന്നു താപനില. ചിറ്റുവര, ചെണ്ടുവര, തെന്മല, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ താപനില മൈനസ് രണ്ടായിരുന്നു.

മൂന്നാര്‍ ടൗണ്‍, കന്നിമല, പഴയ മൂന്നാര്‍ എന്നിവിടങ്ങളില്‍ പൂജ്യവും. വരയാടുകളുടെ സംരക്ഷണകേന്ദ്രമായ രാജമല, വനംവികസന കോര്‍പ്പറേഷന്റെ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുള്ള മീശപ്പുലിമല, ഉയര്‍ന്ന പ്രദേശമായ ടോപ്‌സ്‌റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം തണുപ്പുകാല ദൃശ്യങ്ങള്‍ തേടിയെത്തുന്നവരുടെ തിരക്കാണ്.