തീരം സംരക്ഷിച്ച് ഖനനം നടത്തണമെന്ന നയം പാലിക്കേണ്ടത് ഐആര്‍ഇയുടെ കടമ; മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
ആലപ്പാട് കരിമണല്‍ ഖനന വിഷയത്തിൽ പ്രസ്താവനയുമായി മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ. ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരെ നടക്കുന്ന സമരത്തില്‍ വ്യവസായ വകുപ്പ് ഇടപെടുമെന്ന് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആലപ്പാട് തീരം സംരക്ഷിച്ചുകൊണ്ട് ഖനനം എന്നാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി വ്യക്തമാക്കി.
തീരം സംരക്ഷിച്ച് ഖനനം നടത്തണമെന്ന നയം പാലിക്കേണ്ടത് ഐആര്‍ഇയുടെ കടമയാണെന്നും സ്വകാര്യ വ്യക്തികള്‍ക്ക് ഖനനത്തിന് അനുമതി നല്‍കില്ലെന്നും അവർ പറഞ്ഞു. പൊതുമേഖലയ്ക്ക് എതിരായ നീക്കം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ ശബ്ദ രേഖയാണെന്നും ഇത് പ്രശ്‌നത്തെ വഴി തിരിച്ചുവിടാനാണെന്നും അവര്‍ പറഞ്ഞു. സേവ് ആലപ്പാട് എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന ക്യാമ്പയിന്‍ സ്വകാര്യ ഖനന ലോബികള്‍ക്ക് വേണ്ടിയാണെന്ന് മന്ത്രി പറയുന്ന ശബ്ദരേഖ നേരത്തെ പ്രചരിച്ചിരിന്നു.