ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് പത്മകുമാറിൽ നിന്നും സർക്കാർ രാജിക്കത്ത് എഴുതി വാങ്ങിയതായി സൂചന: മകരവിളക്കിനു ശേഷം പ്രഖ്യാപനം
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എ പത്മകുമാർ രാജിവയ്ക്കുമെന്ന് സൂചനകൾ. പത്മകുമാറിൽ നിന്നും രാജി സര്‍ക്കാര്‍ എഴുതിവാങ്ങിയെന്നും മകരവിളക്ക് തീര്‍ഥാടനത്തിനുശേഷമേ രാജിക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂവെന്നും സൂചനകളുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് അംഗം കെപി. ശങ്കരദാസിനാകും പകരം ചുമതല. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതുമുതല്‍ സര്‍ക്കാരുമായി ഇടഞ്ഞുനിന്നതാണ് പത്മകുമാറിന് വിനയായത്. വിധിക്കെതിരേ പുനഃപരിശോധനാഹര്‍ജി നല്‍കുമെന്നും തന്റെ വീട്ടില്‍നിന്നു യുവതികളാരും ശബരിമലയ്‌ക്കു പോകില്ലെന്നും പത്മകുമാര്‍ പറഞ്ഞതു മുഖ്യമന്ത്രി പിണറായി വിജയനെയും ചൊടിപ്പിച്ചിരുന്നു.
എന്നാൽ പിന്നീട് ആദ്യനിലപാടില്‍നിന്നു പിന്നാക്കം പോയ പത്മകുമാര്‍ പലവട്ടം മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച്, ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി നടന്ന യോഗങ്ങളില്‍ പത്മകുമാര്‍ പങ്കെടുത്തിരുന്നില്ല. പലവട്ടം അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും സർക്കാർ ഇടപെടലിനെ തുടർന്ന് അതിൽനിന്ന് പിന്തിരിയുകയായിരുന്നുമാണ് റിപ്പോർട്ടുകൾ.
എന്നാല്‍, യുവതീപ്രവേശത്തോടു വിയോജിപ്പുള്ള പത്മകുമാറിനെ പിന്നീടു ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍നിന്നു സര്‍ക്കാര്‍ അകറ്റിനിര്‍ത്തി. മകരവിളക്കിനു മുന്നോടിയായി കഴിഞ്ഞദിവസം നടന്ന അവലോകനയോഗത്തിലും പത്മകുമാറിനെ പങ്കെടുപ്പിച്ചിരുന്നില്ല.