മിഠായി തെരുവിൽ അഴിഞ്ഞാടിയ ശബരിമല ഹർത്താലുകാർ കുടുങ്ങും; അക്രമികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്

single-img
10 January 2019

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഒരു മല കർമസമിതി  ബിജെപി പിന്തുണയോടെ നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിതെരുവില്‍ അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഇവരെപ്പറ്റി വിവരങ്ങള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പുറത്തുനിട്ടത്.

മാധ്യമങ്ങളുടെ ക്യാമറകളിൽ പതിഞ്ഞവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നൂറോളം പേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ഹര്‍ത്താല്‍ ദിവസം വലിയരീതിയിലുള്ള അക്രമമാണ് മിഠായി തെരുവില്‍ അരങ്ങേറിയത്. കടകള്‍ തുറന്ന വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയും വിദ്വേഷ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.

മതസ്പര്‍ധ വളര്‍ത്തുക, കലാപ ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് മറ്റു വകുപ്പുകള്‍ക്കൊപ്പം ഇവര്‍ക്കെതിരെ ചേര്‍ത്തിരിക്കുന്നത്. കടകളിലെ സിസിടിവികളില്‍ നിന്നും മറ്റും കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്. യുവമോര്‍ച്ച സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ അറസ്റ്റിലാകുമെന്നാണ് പൊലീസ് പറയുന്നത്.

ഇതിനിടെ മിഠായി തെരുവില്‍ നടന്ന ആക്രമണം അടിച്ചമര്‍ത്തുന്നതില്‍ പോലീസ് പരാജയപ്പെട്ടു എന്ന രീതിയില്‍ വ്യാപകമായ വിമര്‍ശം ഉയരുകയും ഇതിനു പിന്നാലെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സ്ഥലംമാറ്റപ്പെടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ്  പുതിയ നടപടിയുമായി രംഗത്തെത്തിയത്.