നിങ്ങൾ തോറ്റിട്ടില്ല, യഥാർത്ഥത്തിൽ ജയിച്ചത് നിങ്ങൾ മാത്രമാണ്: മുന്നോക്ക സംവരണ ബില്ലിനെ ലോക്സഭയിൽ എതിർത്ത മുസ്ലിം ലീഗിന് അഭിനന്ദനപ്രവാഹം
തോൽവിയിലും തലയുയർത്തി മുസ്ലിംലീഗ് നേതൃത്വം. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനു അനുകൂലമായി 323 പേര്‍ വോട്ട് ചെയ്തപ്പോള്‍ മൂന്നു പേർ മാത്രമാണ് ബില്ലിനെ എതിർത്തത്. അതിൽ രണ്ടുപേർ മുസ്‌ലിംലീഗിൻ്റെ എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറുമാണ്. മുസ്ലിംലീഗ് ജനപ്രതിനിധികൾക്കൊപ്പം മജിലിസ് നേതാവായ അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിർത്തിരുന്നു.
എന്നാൽ സഭയില്‍ കോൺഗ്രസ്സും സിപിഎമ്മും ബില്ലിനെ അനുകൂലിക്കുകയാണുണ്ടായത്. മറ്റൊരു പ്രതിപക്ഷ പാര്‍ട്ടിയായ അണ്ണാ ഡിഎംകെയും ഡെപ്യൂട്ടി സ്പീക്കര്‍ മുനിസ്വാമി തമ്പിദുരൈയും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് സഭയിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
മൃഗീയ ഭൂരിപക്ഷം ബില്ലിനെ അനുകൂലിച്ചിട്ടും അവർക്കെതിരെ നിന്ന് ബില്ലിനെ എതിർത്ത് മുസ്ലിംലീഗിന് സോഷ്യൽമീഡിയയിൽ അഭിനന്ദനങ്ങളുമായി വിവിധ രാഷ്ട്രീയ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. മുന്നോക്ക സംവരണം മുതൽ എതിർത്ത പലരും മുസ്ലിംലീഗിൻ്റെ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് ചെയ്തിരിക്കുന്നത്.
കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം നല്‍കിയതിന് തൊട്ടു പിന്നാലെയാണ് ബില്‍ ലോക്സഭയില്‍ എത്തിയത്. സാസാമൂഹ്യനീതി മന്ത്രി തവര്‍ചന്ദ് ഗെലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ഭരണഘടനയുടെ 15, 16 അനുഛേദത്തില്‍ മാറ്റം വരുത്തി മുന്നോക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം നടക്കുന്നത്.
സമൂഹത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗം എന്ന നിയമ വ്യവസ്ഥ സര്‍ക്കാരിന് കുടുംബത്തിന്റെ വരുമാനവും മറ്റു സാമ്പത്തിക നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ സമയസമയങ്ങളില്‍ പുനര്‍ നിര്‍വചിക്കാന്‍ ആകുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.പൌരന്മാരുടെ സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു. പ്രസ്തുത ബിൽ ഇന്ന് രാജ്യസഭ പരിഗണിക്കുവാനിരിക്കുകയാണ്.