പരശുരാമനെ കൂട്ടുപിടിച്ച് ശബരിമല സ്വന്തമാക്കാൻ ശ്രമിക്കുന്ന തന്ത്രി കുടുംബത്തിന് മലഅരയരുടെ മറുപടി നാളെയെത്തും; ശബരിമല ചരിത്രം സംസാരിക്കുന്ന പികെ സജീവിൻ്റെ `ശബരിമല അയ്യപ്പൻ, മലഅരയ ദെെവം` നാളെ പുറത്തിറങ്ങും

single-img
9 January 2019

ശബരിമല തന്ത്രി സ്ഥാനം ബിസി 100ൽ പുരാണ കഥാപാത്രമായ പരശുരാമൻ വഴി തങ്ങൾക്ക്  സിദ്ധി ച്ചതാണെന്ന താഴമൺ മഠത്തിൻ്റെ അവകാശവാദത്തിനുള്ള മലഅരയ സമുദായത്തിൻ്റെ മുറപടി നാളെയെത്തും. ഐക്യ മലഅരയ മഹാസഭയുടെ ജനറൽസെക്രട്ടറി പി കെ സജീവ് എഴുതിയ ` ശബരിമല അയ്യപ്പൻ,  മലഅരയ ദൈവം` എന്ന പുസ്തകം നാളെ കോഴിക്കോട് വച്ച് പ്രകാശനം നടക്കും. ശബരിമലയുടെയും അയ്യപ്പൻ്റെയും ചരിത്രം സംസാരിക്കുന്ന പ്രസ്തുത ബുക്കിൽ താഴമൺ മഠത്തിന് തന്ത്രിസ്ഥാനം കൈവന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾപ്പെട്ടിട്ടുള്ളതായാണ് റിപ്പോർട്ടുകൾ.

സഹ്യാദ്രി സാനുക്കളിലെ മലഅരയ സമുദായത്തിൻ്റെ  പ്രധാനപ്പെട്ട ആരാധനാലയങ്ങളിൽ ഒന്നായിരുന്ന ശബരിമല ക്ഷേത്രം എപ്രകാരമാണ് തന്ത്രി കുടുംബത്തിലെ കൈവശമെത്തിയതെന്നുള്ള സത്യങ്ങളും പുസ്തകം സംസാരിക്കുന്നുണ്ട്.  പന്തളം രാജകുടുംബത്തിൻ്റെ കേരളത്തിലേക്കുള്ള കടന്നുവരവ്, ശബരിമല ക്ഷേത്രത്തിൻ്റെ വിശദമായ ചരിത്രം, അയ്യപ്പൻ എപ്രകാരമാണ് ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായെതുന്നുള്ള വിവരങ്ങൾ എന്നിവയെല്ലാം പുസ്തകം വിശദമായി  വ്യക്തമാക്കുന്നുവെന്നും സൂചനകളുണ്ട്.

ശബരിമലക്ഷേത്രത്തിലെ ആദ്യകാല  മലഅരയ പൂജാരിമാർ, അപ്പോഴുണ്ടായിരുന്ന പ്രധാനപ്പെട്ട ദ്രാവിഡ ആചാരങ്ങൾ,  ഇക്കാലത്ത് ഈ ആചാരങ്ങൾക്ക് പകരം സ്ഥാനം കൈവരിച്ച ആര്യ ആചാരങ്ങൾ തുടങ്ങിയവയെല്ലാം പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ടെന്നും  സൂചനകളുണ്ട്. മല അരയ സമുദായത്തിൻ്റെ കയ്യിലുള്ള ക്ഷേത്രം ഏതു വഴിക്കാണ് ബ്രാഹ്മണാധിപത്യത്തിന് അടിമപ്പെട്ടതെന്നും ആദിവാസികൾ ക്ഷേത്രത്തിൽ നിന്ന് എങ്ങനെ പുറത്തായെന്നും പുസ്തകം പറയുന്നുണ്ട്.

ഒട്ടേറെ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിലാണ് പുസ്തകം രചിക്കപ്പെട്ടിരിക്കുന്നതെന്നു പി കെ സജീവ് -വാർത്തയോടു പറഞ്ഞു. ഭൂതനാഥോപാഖ്യാനം  പോലുള്ള കെട്ടുകഥകളുടെ അടിസ്ഥാനത്തിലല്ല ചരിത്രത്തെ വിലയിരുത്തേണ്ടത്. കുഴിച്ചുമൂടപ്പെട്ടതാണെങ്കിലും അടയാളങ്ങൾ ബാക്കിവച്ച് ഒരു ചരിത്രമാണ് ശബരിമല ക്ഷേത്രത്തിൻ്റെയും  അതിൻറെ അവകാശികളായ മല അരയരുടേയും. ഈ ചരിത്രമാണ് ജനങ്ങൾ അറിയേണ്ടത്. അതിനുള്ള യഥാർത്ഥ സമയം ഇതുതന്നെയാണ്- സജീവ് പറഞ്ഞു.

ഡിസി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിസി ബുക്സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽലിൽ വച്ചാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.  പികെ സജീവിനുവേണ്ടി മാധ്യമപ്രവർത്തകനായ പ്രഹ്ലാദ് രതീഷ് തിലകനാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.