നടി നിഖിതയുടെ മരണത്തിൽ പുതിയ വഴിത്തിരിവ്
കഴിഞ്ഞ വെള്ളിയാഴ്ച വീടിന്റെ മുകള്‍നിലയില്‍ നിന്ന് വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നടി നിഖിത ജനുവരി അഞ്ചിനാണ് മരിച്ചത്. സംഭവത്തില്‍ മാതാപിതാക്കളുടെ പരാതിയില്‍ നടിയുടെ ഭര്‍ത്താവ് ലിപന്‍ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
നിഖിതയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് പിതാവ് സനാതന്‍ ബെഹ്‌റ ആരോപിച്ചു. ലിപന്റെ മാതാപിതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവും കുടുംബവും മകളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്ന് പിതാവ് ആരോപിക്കുന്നു.
‘വളരെ ആസൂത്രിതമായാണ് എന്റെ മകളെ അവര്‍ കൊലപ്പെടുത്തിയത്. സംഭവം നടന്ന ദിവസം മകളും മരുമകനും തമ്മില്‍ വഴക്കുണ്ടായി. കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് ഇരുവരും വീടിന്റെ ടെറസിലേക്ക് പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അവള്‍ ഉറക്കെ കരയുന്നത് കേട്ടു. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ അവള്‍ ടെറസില്‍ നിന്ന് താഴെ വീണ് കിടക്കുന്നുണ്ടായിരുന്നു. തലയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.’- നിഖിതയുടെ പിതാവ് പരാതിയില്‍ പറയുന്നു.
അഞ്ച് വര്‍ഷം മുന്‍പാണ് നിഖിത ലിപനെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ നാലു വയസ്സുള്ള ഒരു മകനുമുണ്ട്. ടെലിവിഷന്‍ പരമ്പരകളിൽ സജീവ സാന്നിധ്യമായിരുന്നു നിഖിത.