പൊലീസ് നടപടി ഊർജിതമാക്കിയതോടെ സംഘപരിവാർ പ്രവർത്തകർ ഒളിവിൽ; ആളില്ലാതെ പ്രക്ഷോഭം അവസാനിപ്പിക്കാൻ ബിജെപി നിർബന്ധിതമാകുന്നു

single-img
8 January 2019

ശബരിമല  വിഷയത്തിൽ  അക്രമത്തിലേക്ക് തിരിഞ്ഞ  സംഘപരിവാർ പ്രവർത്തകർക്കെതിരെ പോലീസിൻ്റെ കർശന നടപടികൾ പുരോഗമിക്കുമ്പോൾ  പ്രക്ഷോഭം നടപടികൾ അവസാനിപ്പിക്കാൻ നിർബന്ധിതമായി ബിജെപി നേതൃത്വം. പ്രക്ഷോഭങ്ങൾക്ക് പ്രവർത്തകരെ കിട്ടാതെ വന്നതോടെയാണ് തത്വത്തിൽ ബിജെപി  ഇത്തരമൊരു ആലോചനയിലേക്ക് എത്തിയത്. യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താൽ വൻ ആക്രമണമാക്കിമാറ്റിയ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെയാണ് ബിജെപി ഉൾപ്പെടെയുള്ള സംഘടനകൾ  വെട്ടിൽ വീണത്.

ശബരിമല കര്‍മ്മ സമിതി, ബിജെപി, ആര്‍എസ്എസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഹര്‍ത്താലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഇവര്‍ക്കെതിരെ കര്‍ശനം നടപടിയുമായി പൊലീസ് മുന്നോട്ട് വന്നതോടെ പ്രവർത്തകർ പലരും ഒളിവിൽ പോവുകയായിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം, ആയുധം സൂക്ഷിക്കല്‍, സ്‌ഫോടക വസ്തുക്കള്‍ കൈവശം വെയ്ക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചാര്‍ത്തിയാണ് ഹര്‍ത്താല്‍ അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇതുവരെ 37,000ലധികം പേരെയാണ് ഹര്‍ത്താല്‍ അക്രമത്തില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതില്‍ 35,000 പേരും സംഘപരിവാര്‍ അക്രമികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ അറസ്റ്റിലായ 6711 പേരില്‍ 894 പേരെ റിമാന്‍ഡ് ചെയ്തു. ഹര്‍ത്താല്‍ അക്രമത്തിലുണ്ടായ നാശനഷ്ടത്തിന്റെ തുല്യമായ തുക കെട്ടി വെയ്ക്കാതെ റിമാന്‍ഡിലായവര്‍ക്ക് ജാമ്യം ലഭിക്കില്ലെന്നതും  പ്രവർത്തകരെ പിന്നോട്ടുവലിക്കുന്നുണ്ട്.

ശബരിമല വിഷയത്തില്‍ പ്രക്ഷോഭമുണ്ടാക്കിയ മഹിളാ മോര്‍ച്ച നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ സമരങ്ങൾക്കുള്ള  സ്ത്രീ സാന്നിധ്യവും കുറഞ്ഞു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് പദ്ധതിയിട്ടിരുന്ന പല പ്രതിഷേധ പരിപാടികളും ഇതോടെ ഉപേക്ഷിച്ചതായാണ്  വിവരം.