മോദി സര്‍ക്കാരിന് സുപ്രീം കോടതിയില്‍ വന്‍ തിരിച്ചടി

single-img
8 January 2019

സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അലോക് വര്‍മ്മയെ മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ നടപടിക്കെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ഇതോടെ അലോക് വര്‍മ വീണ്ടും സിബിഐ തലപ്പത്തെത്തും. നാഗേശ്വര റാവുവിനെ ഇടക്കാല ഡയറക്ടറാക്കിയ കേന്ദ്ര നടപടി കോടതി റദ്ദാക്കി. എന്നാല്‍ അലോക് വര്‍മയ്ക്ക് തല്‍ക്കാലം നയപരമായ തീരുമാനങ്ങള്‍ എടുക്കാനാവില്ലെന്നും വിധിയിലുണ്ട്.

പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും അടങ്ങിയ ഉന്നതാധികാര സമിതിയാണ് സിബിഐ ഡയറക്ടറെ നിശ്ചയിക്കുന്നത്. അലോക് വര്‍മയെ സിബിഐ മേധാവി സ്ഥാനത്ത് നിലനിര്‍ത്തുന്നത് സംബന്ധിച്ച കാര്യത്തിലും ഈ സമിതി തന്നെ അന്തിമ തീരുമാനം എടുക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉന്നതാധികാര സമിതി തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിട്ടുണ്ട്.

ഒക്‌ടോബര്‍ 23ന് അര്‍ധരാത്രിയിലാണ് അലോക് വര്‍മയെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിത അവധിയില്‍ അയച്ചത്. ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറ്റി അവധിയില്‍ വിട്ടതു ചോദ്യം ചെയ്ത് അലോക് വര്‍മ നല്‍കിയ ഹര്‍ജിയിലാണു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. 

അലോക് വർമ അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ച ഉത്തരവു നിലനിൽക്കില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ ഫാലി എസ്. നരിമാൻ വാദിച്ചു. 1997 ൽ സുപ്രീം കോടതി വിനീത് നാരായൺ കേസിൽ നൽകിയ വിധിയിൽ, സിബിഐ ഡയറക്ടർക്ക് 2 വർഷ കാലാവധി നിശ്ചയിച്ചിട്ടുണ്ട്. 2014 മുതൽ ഡയറക്ടറെ തീരുമാനിക്കുന്നത് പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയാണ്. സ്ഥലംമാറ്റണമെങ്കിലും സമിതിയുടെ അനുമതി വേണം.  

കോമൺ കോസിനുവേണ്ടി ദുഷ്യന്ത് ദവെയും, ഇടപെടൽ ഹർജിക്കാരനായ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയ്ക്കുവേണ്ടി കപിൽ സിബലും സിബിഐ ഡയറക്ടർ നിയമനത്തിലെ വകുപ്പുകൾ വ്യാഖ്യാനിച്ച് വാദമുന്നയിച്ചു. സ്ഥലംമാറ്റാതെ, അവധിയിൽ പ്രവേശിപ്പിക്കുകയെന്നതാണ് സർക്കാർ ചെയ്തതെന്നും നേരിട്ടുള്ള നടപടിക്ക് അധികാരമില്ലാത്തപ്പോൾ നേരിട്ടല്ലാത്ത നടപടിയും പറ്റില്ലെന്നും ദവെ പറഞ്ഞു. ഇല്ലാത്ത അധികാരമുപയോഗിച്ചാണ് സിവിസി ഉത്തരവിറക്കിയതെന്നും ഇപ്പോൾ സിബിഐ ഡയറക്ടർക്കു സംഭവിച്ചത് നാളെ സിവിസിക്കും സംഭവിക്കാമെന്നും സിബൽ വാദിച്ചു.

സിബിഐ മേധാവി സ്ഥാനത്ത് 2019 ജനുവരി 31 വരെയാണ് അലോക് വര്‍മയുടെ കാലാവധി.  2018 ഒക്ടോബര്‍ 24 അര്‍ധരാത്രിയില്‍ അപ്രതീക്ഷിത ഉത്തരവിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയെ തല്‍സ്ഥാനത്ത് നിന്നും മാറ്റിയത്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയും ഉപ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ചുമതലകളിൽ നിന്ന് കേന്ദ്ര സര്‍ക്കാര്‍ നീക്കിയത്.