ഒരു മാസം മുമ്പ് കാണാതായ മലയാളിയെ യുഎഇ-സൗദി അതിർത്തിൽ നിന്നും കണ്ടെത്തി
ഡിസംബർ എട്ടിന് അബുദാബിയിൽ നിന്നും കാണാതായ, മലയാളിയെ യുഎഇ സൗദി അതിർത്തിയിൽ നിന്നും കണ്ടെത്തി. നീലേശ്വരം പാലായി സ്വദേശി ഹാരിസ് പൂമാടത്തിനെ ആണ് യൂഎഇ-സൗദി അതിർത്തിയായ അൽഅസ്ഹയിൽനിന്ന് കണ്ടെത്തിയത്. രേഖകളില്ലാതെ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച ഹാരിസിനെ അതിർത്തി സുരക്ഷാസേന പിടികൂടി അൽഅഹ്സ സെന്‍ട്രൽ ജയിലിലേക്കു മാറ്റുകയായിരുന്നു.
ഭക്ഷണം കഴിക്കാൻ വിമുഖത കാട്ടിയ ഹാരിസിന്‍റെ ആരോഗ്യനില വഷളായതോടെ അൽഅഹ്‌സ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതേ ആശുപത്രിയിലെ മലയാളി നഴ്സാണ് ഹാരിസിന്‍റെ അവസ്ഥ ബന്ധുക്കളെ അറിയിച്ചത്.
അബുദാബിയിലെ സ്വകാര്യ ഹോട്ടൽ ഡ്രൈവറായിരുന്നു ഇയാൾ. സഹോദരി പുത്രിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി കമ്പനി ലീവ് അനുവദിക്കാത്തതിൽ പ്രയാസത്തിലായിരുന്നു ഹാരിസെന്ന് സഹോദരൻ സുഹൈൽ പറഞ്ഞു.
വീസ റദ്ദാക്കാൻ ആവശ്യപ്പെട്ടപ്പോൾ 15 ദിവസം കാത്തിരിക്കാനായിരുന്നു കമ്പനിയുടെ മറുപടി. ഇതിനുശേഷമാണ് ഹാരിസിനെ കാണാതായത്. തുടർന്ന് സഹോദരൻ സുഹൈൽ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതിനൽകി.