സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്; കുല്‍ദീപ് യാദവിന് അഞ്ച് വിക്കറ്റ്; ഓസീസ് ഫോളോഓണ്‍ ചെയ്യും

single-img
6 January 2019

ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ഫോളോഓണ്‍. ഇന്ത്യയുടെ 622നെതിരെ ആദ്യ ഇന്നിങ്‌സില്‍ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍.

അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റണ്‍സ് നേടിയ മാര്‍കസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷാഗ്‌നെ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

മൂന്നാം ദിനം ആറിന് 236 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ് കളിയവസാനിപ്പിച്ചത്. നാലാം ദിവസം മഴമൂലം വൈകിയാണ് കളി തുടങ്ങിയത്. പാറ്റ് കമ്മിന്‍സ് (44 പന്തില്‍ 25), പീറ്റര്‍ ഹാന്‍സ്‌കോംബ് (111 പന്തില്‍ 37), നാഥന്‍ ലിയോണ്‍ (പൂജ്യം), ജോഷ് ഹെയ്‌സല്‍വു!ഡ് (45 പന്തില്‍ 21) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയയ്ക്കു നഷ്ടമായത്. 55 പന്തില്‍ 29 റണ്‍സെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സിന് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലേക്ക് ഇന്ത്യ എത്തിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (77), രവീന്ദ്ര ജഡേജ (81) എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.