കോഴിക്കോടും കൊച്ചിയിലും കൊല്ലത്തും വ്യാപാരികള്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ച് കടകള്‍ തുറന്നു; ഹർത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം

single-img
3 January 2019

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരികള്‍. പ്രകടനം നടത്തിയ വ്യാപാരികള്‍ പലയിടത്തും കടകള്‍ തുറന്നു. കോഴിക്കോട് മിഠായി തെരുവിലും കൊച്ചിയിലും കൊല്ലത്തും വ്യാപാരികള്‍ ഹര്‍ത്താലിനെ വെല്ലുവിളിച്ച് കടകള്‍ തുറന്നിട്ടുണ്ട്. പൊലീസ് സംരക്ഷണയിലാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്.

കച്ചവടം എത്ര ലഭിക്കും എന്നതല്ല, ഹര്‍ത്താലിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് കടകള്‍ തുറക്കുന്നത്. ഏതെങ്കിലും ഒരു പാര്‍ട്ടിയോടുള്ള വിയോജിപ്പല്ല ഇതിനു പിന്നിലെന്നും കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികള്‍ പറഞ്ഞു.

കൊല്ലം പള്ളിമുക്കിൽ വ്യാപാരികൾ കടകൾ തുറന്നു. പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ എത്തിയതോടെ ഉന്തും തള്ളും വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് വൻ പൊലീസ് സംഘം എത്തിയിട്ടുണ്ട്.  എറണാകുളത്താകട്ടെ ഹര്‍ത്താലിനെതിരെ വ്യാപാര സമൂഹം ശക്തമായി രംഗത്തുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ അടച്ചിട്ട കടകൾ തുറപ്പിച്ചു.

തിരുവനന്തപുരത്ത് കടകൾ തുറക്കാൻ പറ്റാത്ത സാഹചര്യമെന്നു വ്യാപാരികൾ വ്യക്തമാക്കി. പൊലീസ് സംരക്ഷണം കിട്ടിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ചാലയില ഉൾപ്പെടെ കടകൾ തുറന്നിട്ടില്ല. ഹർത്താലുകളോട് സഹകരിക്കേണ്ടെന്ന വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരിയിലും  മാനന്തവാടിയിലും  കടകൾ തുറന്നു തുടങ്ങി. ടൗണിൽ വൻ പൊലീസ് സന്നാഹം.

എന്നാൽ, കൽപറ്റയിൽ കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ബത്തേരിയിലും കടകൾ തുറന്നു തുടങ്ങി. നടവയലിൽ കടകൾ അടപ്പിക്കാനെത്തിയ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് സുരക്ഷയിൽ നടവയലിൽ കടകൾ തുറന്നു. ഹർത്താൽ അനുകൂലികൾക്കെതിരെ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. കടയടപ്പിക്കാനെത്തിയ 8 പേരെ പനമരത്തും അറസ്റ്റ് ചെയ്തു

കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പൊലീസ് സംരക്ഷണം കിട്ടിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസുറുദ്ദീന്‍ പറഞ്ഞു‍. നഗരങ്ങളിലെ കടകള്‍ തുറക്കാന്‍ ശ്രമം തുടരുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ  ചിഹ്നം റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്നും നസുറുദ്ദീന്‍ പറഞ്ഞു.

അതേസമയം ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം പരക്കെ അക്രമം നടക്കുകയാണ്. വഴി തടഞ്ഞും കടകളടപ്പിച്ചും ബസുകൾക്ക് നേരെ കല്ലേറ് നടത്തിയും പ്രതിഷേധം ശക്തമാക്കുകയാണ്. കണ്ണൂരും പത്തനംതിട്ടയും തൃശൂരും പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞു. അന്യസംസ്ഥാനത്ത് നിന്നുള്ള ബസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ടയർ കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാർ വഴിതടഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്‍റെ ചില്ലുകൾ അക്രമികൾ എറിഞ്ഞ് തകർത്തു.  മലപ്പുറം തവനൂരിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് തീയിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കാലത്ത് ഉദ്ഘാടനം ചെയ്ത ഓഫീസാണ് കത്തിക്കപ്പെട്ടത്.

സംഭവമറിഞ്ഞ് ഇവിടെ സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിട്ടുണ്ട്. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.  കാസർക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.

കോഴിക്കോട് പാലൂരിൽ പട്രോളിംഗ് നടത്തിയിരുന്ന പയ്യോളി പൊലീസിന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. ചില്ല് തകർന്ന് ഡ്രൈവർ ഷനോജിനു പരിക്കേറ്റു. ബൈക്കിൽ എത്തിയ രണ്ടു പേരാണ് കല്ല് എറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പല ഇടങ്ങളിലും ശബരിമല കർമ്മ സമിതി നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.  

എറണാകുളത്തും ഇടുക്കിയിലും വയനാട്ടിലും സംഘപരിവാര്‍ നേതാക്കളില്‍ പലരും കരുതല്‍ തടങ്കലിലാണ്. വയനാട്ടില്‍ എട്ട് ബിജെപി പ്രാദേശിക നേതാക്കളെയാണ്  കരുതൽ തടങ്കലിലാക്കിയത്. കൽപ്പറ്റ ബത്തേരി മാനന്തവാടി എന്നിവിടങ്ങളിലെ നേതാക്കളാണ് ഇവരെന്നാണ് വ്യക്തമാകുന്നത്.