കോതമംഗലത്ത് മക്കളുടെ കണ്‍മുന്നിലിട്ട് അച്ഛന്‍ അമ്മയെ വെട്ടിക്കൊന്നു

single-img
2 January 2019

സംശയരോഗത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം ഊന്നുകല്‍ നമ്പൂരികുപ്പില്‍ ആമക്കാട് സജിയാണ് ഭാര്യ പ്രിയയെ (38) വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.

വീട്ടിലെത്തിയ സജി വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. വെട്ടേറ്റ പ്രിയയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കെട്ടിടം പണി ജീവനക്കാരനാണ് സജി. പ്രിയ ഊന്നുകലില്‍ തയ്യല്‍തൊഴിലാളിയും. ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളാണ്.

കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല്‍ ഫോണും കണ്ടെത്തി. പ്രിയയുടെ കഴുത്തിന്റെ പിന്നിലും നെഞ്ചിലും ആഴത്തില്‍ മുറിവേറ്റതായി പോലീസ് പറഞ്ഞു. ഒറ്റപ്പെട്ട സ്ഥലത്തെ വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.

അടുക്കള ഭാഗത്തു വച്ചാണ് സജി പ്രിയയെ വെട്ടിയത്. അച്ഛന്‍ അമ്മയെ വാക്കത്തിക്ക് വെട്ടുന്നതു കണ്ട് മക്കളായ എബിനും (12) ഗോഡ്വിനും (10) ഉറക്കെ നിലവിളിച്ച് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. പ്രിയയുടെ പിതാവ് ഔസേഫും സഹോദരന്‍ പ്രജുലും എത്തി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോതമംഗലം ധര്‍മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. സംഭവശേഷം കുട്ടികളെ പ്രിയയുടെ സഹോദരന്‍ പ്രജുലിന്റെ വീട്ടിലാക്കിയിരിക്കുകയാണ്. സജിയെ കണ്ടെത്താന്‍ പോലീസ് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.