നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; ‘കടകള്‍ തുറക്കും’

single-img
2 January 2019

നാളെ ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. പതിവു പോലെ കടകള്‍ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലിനെതിരെ കൈകോര്‍ക്കാന്‍ 64 സംഘടനകള്‍ ഒത്തൊരുമിച്ചു തീരുമാനിച്ചതിനുശേഷം ആദ്യമായിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്.

നേരത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടുള്ള ഒരു സമരത്തിലും സഹകരിക്കേണ്ടെന്ന് വ്യാപാര, വാണിജ്യ സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്ക് വിവിധ വ്യാപാര സംഘടനകളുടെ കോ ഓഡിനേഷന്‍ കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു.

ഭാവിയില്‍ അപ്രതീക്ഷിത ഹര്‍ത്താലുകളുമായി സഹകരിക്കില്ലെന്ന് സ്വകാര്യ ബസുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും നിലപാട് സ്വീകരിച്ചിരുന്നു. പക്ഷേ നാളെ സ്വകാര്യ ബസുകള്‍ നിരത്തില്‍ ഇറക്കുന്ന കാര്യത്തില്‍ വ്യക്തതയില്ല.

ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശബരിമല കര്‍മസമിതിയാണ് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി രണ്ടു ദിവസം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തും.

അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയാണു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ഭണ്ടാരത്തില്‍ നിന്ന് പണം എടുക്കാന്‍ ഇനി അനുവദിക്കില്ലെന്ന് ശശികല വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

അതിനിടെ, ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ സംഘപരിവാര്‍ അക്രമം. റോഡുകള്‍ തടഞ്ഞും കടകള്‍ അടപ്പിച്ചുമാണ് ശബരിമല കര്‍മസമിതിയുടെയും ബിജെപിയുടെയും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രാദേശികമായി ചിലയിടങ്ങളില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെളളാവൂരിലും മൂവാറ്റുപുഴയില്‍ ഗതാഗതം സ്തംഭിച്ചു.

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനടുത്ത് വന്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമമുണ്ടായി. നൂറുകണക്കിനു ബിജെപി പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. കൊച്ചിയിലും പ്രതിഷേധ പ്രകടനം നടക്കുകയാണ്.

കൊച്ചിയില്‍ ഇടപ്പള്ളിയില്‍ ദേശീയപാതയില്‍ ഗതാഗതം തടഞ്ഞു പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്.

കാല്ലം ജില്ലയില്‍ പരവൂര്‍, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളില്‍ ശബരിമല കര്‍മസമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാര്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടര്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു.

കൊല്ലം നഗരത്തില്‍ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാര്‍ ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചു. ഇതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫര്‍ വിഷ്ണു വി. സനലിന് മര്‍ദ്ദനമേറ്റു. കാമറ പിടിച്ചുവാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രങ്ങളുടെ ഓഫീസുകള്‍ പൂട്ടിച്ചു. പത്തനാപുരത്തും പ്രതിഷേധമുണ്ട്.

ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കടകള്‍ വ്യാപകമായി അടപ്പിക്കുന്നുണ്ട്. തൃശ്ശൂരില്‍ മാള, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുകയും കടയടപ്പിക്കുകയും ചെയ്തു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാസര്‍കോട്‌ബെംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ ഇരിട്ടിയില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി. ഇരിട്ടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കരിങ്കൊടി കാട്ടിയത്. കരിങ്കൊടി കാട്ടിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.