മുഴുവന്‍ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്ക് ശേഷം അവധി

single-img
1 January 2019

തിരുവനന്തപുരം: വനിത മതില്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി നല്‍കാന്‍ ഡി.ഡി.ഇമാര്‍ക്ക് അഡീ. ഡി.പി.ഐ നിര്‍ദ്ദേശം നല്‍കി. ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാലാണ് നടപടിയെന്നു എ.ഡി.പി.ഐ അറിയിച്ചു.

അതേസമയം നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് ഇന്ന് സംസ്ഥാനത്ത് വനിതാമതിലുയരും. തെക്കും വടക്കും അതിര്‍ത്തികളെ ദേശീയപാതയില്‍ കാല്‍മണിക്കൂര്‍ ഒരുമതിലില്‍ ഒന്നിപ്പിക്കാന്‍ കൈകോര്‍ക്കുക അമ്പതുലക്ഷത്തോളം വനിതകള്‍. കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റര്‍ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക.

ഒരുക്കത്തിനിടെ ഒട്ടേറെ വിവാദങ്ങളുയര്‍ത്തിയാണ് നവോത്ഥാനമൂല്യസംരക്ഷണ സമിതിയുടെയും സര്‍ക്കാരിന്റെയും നേതൃത്വത്തില്‍ മതില്‍ ഉയര്‍ത്തുന്നത്. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായിരിക്കും സ്ത്രീകള്‍ നിരക്കുക. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിക്കും.

മൂന്നര കഴിഞ്ഞ് റിഹേഴ്‌സലിനായി നിരന്നു തുടങ്ങും. നാലുമുതല്‍ നാലേകാല്‍ വരെയാണ് മതില്‍ ഉയര്‍ത്തുക. തുടര്‍ന്ന്, നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോര്‍ഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.

കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്‌കാരിക പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ മതിലിനെത്തും. മതില്‍ ചിത്രീകരിക്കാന്‍ വിദേശമാധ്യമപ്രവര്‍ത്തകര്‍ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്‌സല്‍ റെക്കോഡ്‌സ് ഫോറം വിവരങ്ങള്‍ ശേഖരിക്കും. നാല്‍ക്കവലകളില്‍ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പോലീസ് ക്രമീകരണങ്ങള്‍ ഒരുക്കും.