സൗദിയില്‍ ഇന്നുമുതല്‍ പ്രവാസികളുടെ ലെവി കൂടും

single-img
1 January 2019

സൗദിഅറേബ്യയില്‍ വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ഇന്നുമുതല്‍ വര്‍ധിക്കും. വിദേശ തൊഴിലാളികള്‍ക്ക് മാസം 600 റിയാലും (ഏകദേശം 11,123 രൂപ), ആശ്രിത വിസയിലുള്ളവര്‍ക്ക് മാസം 300 റിയാലും (ഏകദേശം 5561 രൂപ) ലെവി ബാധകമാകുന്നത്.

സൗദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിക്ക് പ്രതിമാസം അറുന്നൂറ് റിയാലാണ് ലെവി സംഖ്യ അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് അഞ്ഞൂറ് റിയാല്‍ അടച്ചാല്‍ മതി. അടുത്ത വര്‍ഷവും ഇതേ അനുപാതത്തില്‍ വര്‍ധനവുണ്ടാകും.

വിദേശി ജീവനക്കാര്‍ക്കൊപ്പം ഇവരുടെ ആശ്രിതര്‍ക്കും ലെവിയടക്കണം. 2017 ജൂലൈ ഒന്നു മുതലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍വന്നത്. ആശ്രിതര്‍ക്ക് മാസത്തില്‍ 100 റിയാലായിരുന്നു അന്ന് ലെവി സംഖ്യ. കഴിഞ്ഞ വര്‍ഷം ഇരുന്നൂറായിരുന്നു. ഈ വര്‍ഷം ഇത് മുന്നൂറാകും.

വിദേശികള്‍ക്ക് മേല്‍ നിര്‍ബന്ധ ബാധ്യതയായ ലെവി പുന:പരിശോധനയില്‍ പഠനം നടക്കുകയാണെന്ന് സൗദി വാണിജ്യനിക്ഷേപ മന്ത്രി ഡോ: മാജിദ് അല്‍ ഖസബി പറഞ്ഞിരുന്നു. അടുത്ത മാസം ഇത് സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

പുനപരിശോധന നടക്കുന്ന കാര്യം ബ്ലൂം ബര്‍ഗാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത്. ഇത് നേരത്തെ വാര്‍ത്താ വിതരണ മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് വാണിജ്യ നിക്ഷേപ മന്ത്രി പുനപരിശോധനാ വാര്‍ത്ത സ്ഥിരീകരിച്ചത്.