ശബരിമലയിൽസ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ആചാരമാണെന്നും, മുത്തലാഖ് ഓർഡിനൻസ് സാമൂഹിക നീതിയും ലിംഗ സമത്വവും ഉദ്ദേശിച്ച് ഏർപ്പെടുത്തിയതാണെന്നും പ്രധാനമന്ത്രി
ശബരിമല വിഷയം ആചാരവുമായി ബന്ധപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും നീതി കിട്ടണമെന്നതാണ് പൊതു അഭിപ്രായം. ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരങ്ങളുണ്ട്. പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുണ്ട്.
ശബരിമല വിഷയത്തിലുള്ള സുപ്രീംകോടതി വിധിയിലെ വനിതാ ജഡ്ജിയുടെ വിയോജിപ്പ് ശ്രദ്ധയോടെ വായിക്കണം. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിയോജന വിധി ചര്‍ച്ചചെയ്യണം- മോദി അഭിപ്രായപ്പെട്ടു.
അതേസമയം മുത്തലാഖ് ഓർഡിനൻസ് സുപ്രീം കോടതി വിധിക്കുശേഷമാണ് കൊണ്ടുവന്നത്. വിഷയത്തിൽ ഭരണഘടനയ്ക്കു കീഴിൽനിന്ന് പരിഹാരം കണ്ടെത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രികയിലും പറഞ്ഞിട്ടുണ്ട്. പാക്കിസ്ഥാനിലാണെങ്കിലും മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. വിഷയം ലിംഗ സമത്വത്തിന്റേതാണ്, സാമൂഹിക നീതിയുടേതുമാണ്. വിശ്വാസത്തിന്റേതല്ല, അതിനാൽ രണ്ടും വ്യത്യസ്തമായി കാണണം. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി നിലപാട് വ്യക്തമാക്കിയത്.