‘നാല് ഓവര്‍ ബോള്‍ ചെയ്താല്‍ ക്ഷീണമൊന്നുമുണ്ടാവില്ല’; കോഹ്ലിയുടെ തീരുമാനത്തെ തുറന്നെതിര്‍ത്ത് ധോണി

single-img
1 January 2019

ജസ്പ്രീത് ബുമ്രയും ഭുവനേശ്വര്‍ കുമാറും ഉള്‍പ്പെടെയുള്ള പേസ് ബോളര്‍മാരെ ഐപിഎല്ലില്‍ കളിപ്പിക്കരുതെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നിര്‍ദ്ദേശത്തെ തുറന്നെതിര്‍ത്ത് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ‘ഒരു മല്‍സരത്തില്‍ നാല് ഓവര്‍ ബോള്‍ ചെയ്യുന്നത് ആരെയും ക്ഷീണിതരാക്കില്ല.

സത്യത്തില്‍ ഈ നാല് ഓവറുകള്‍ ബോളറുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കരുത്തു വര്‍ധിപ്പിക്കുകയാണു ചെയ്യുക. യോര്‍ക്കറുകള്‍ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കാനും ബോളിങ്ങിലെ വേരിയേഷന്‍സ് കൃത്യമാക്കാനും സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മികവോടെ പന്തെറിയാനും ഇതു ബോളര്‍മാരെ സഹായിക്കും.

അതുകൊണ്ടുതന്നെ ഐപിഎല്ലിലെ എല്ലാ മല്‍സരങ്ങളും ഇവര്‍ കളിക്കണം എന്നാണ് എന്റെ അഭിപ്രായം. നിയന്ത്രിക്കേണ്ടത് കഴിക്കുന്ന ഭക്ഷണവും മറ്റു ജീവിതക്രമങ്ങളുമാണ്. ലോകകപ്പില്‍ ഏറ്റവും മികവോടെ പന്തെറിയേണ്ടവരാണ് ബോളര്‍മാരെന്ന് ധോണി ചൂണ്ടിക്കാട്ടി.

കഴിവുകള്‍ തേച്ചുമിനുക്കിയെടുക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎല്‍ എന്ന് എനിക്കു പലകുറി തോന്നിയിട്ടുണ്ട്. കാരണം അവിടെ നമുക്ക് ഒരുപാടു സമയം കിട്ടും. മൂന്നു ദിവസം കൂടുമ്പോള്‍ മൂന്നര മണിക്കൂര്‍ മാത്രമാണ് ഐപിഎല്ലില്‍ ഒരാള്‍ കളിക്കേണ്ടി വരിക. അപ്പോള്‍ കൂടുതല്‍ സമയം ജിംനേഷ്യത്തിലും മറ്റും ചെലവഴിക്കാന്‍ നമുക്കു സാധിക്കും’ – ധോണി ചൂണ്ടിക്കാട്ടി.

പേസ് ബോളര്‍മാര്‍ എളുപ്പം പരുക്കിനു കീഴടങ്ങുന്നതിനാല്‍ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ജസ്പ്രീത് ബുമ്രയെയും ഭുവനേശ്വര്‍ കുമാറിനെയും ഐപിഎല്‍ കളിക്കുന്നതില്‍ നിന്നൊഴിവാക്കണമെന്നായിരുന്നു കോഹ്‌ലിയുടെ ആവശ്യം. ഇംഗ്ലണ്ടിലെ പിച്ചുകള്‍, പേസ് ബോളര്‍മാരുടെ മികവ് എന്നിവ വിലയിരുത്തിയാണു ഈ രണ്ടുപേരുടെ കാര്യത്തില്‍ കോഹ്‌ലിയുടെ നിര്‍ദേശം.

അടുത്ത വര്‍ഷം മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെയാണ് ഐപിഎല്‍ മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പു സംബന്ധിച്ച അനശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഐപിഎല്‍ ഇന്ത്യയില്‍ത്തന്നെ നടക്കുമോയെന്നും ഉറപ്പില്ല.

ഇന്ത്യയില്‍ അനുകൂല സാഹചര്യമില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ മല്‍സരങ്ങള്‍ നടത്താനും നീക്കമുണ്ട്. ജൂണ്‍ അഞ്ചിനാണു ഇംഗ്ലണ്ടിലെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ ആദ്യ മല്‍സരം. അതായത് ഐപിഎല്‍ ഫൈനലും ഇന്ത്യയുടെ ആദ്യ മല്‍സരവും തമ്മിലുള്ള വ്യത്യാസം 17 ദിവസം മാത്രം.