ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് നടന്‍ സലീം കുമാര്‍: ‘ഇത് വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധം’

single-img
31 December 2018

സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കിയ ജനം ടി.വിയ്‌ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടന്‍ സലിം കുമാര്‍. എന്നെ ചിലര്‍ സലിം കെ.ഉമ്മറാക്കിയെന്നും ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണമെന്നും സലിം കുമാര്‍ പറഞ്ഞു.

 ‘വര്‍ക്കല കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടന്നത് കള്ള പ്രചാരണമോ?’ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കറുപ്പ് വസ്ത്രം ധരിച്ച് സലീം കുമാര്‍ എത്തിയത്. താന്‍ കൂടി പങ്കെടുത്ത വര്‍ക്കല ഹാജി  സി എച്ച് എം എം കോളേജിലെ  വാര്‍ഷികാഘോഷത്തെ തീവ്രവാദ പ്രവര്‍ത്തനമെന്ന് വളച്ചൊടിച്ച വ്യാജ വാര്‍ത്തയോടുള്ള പ്രതിഷേധമായാണ് കറുപ്പ് വേഷം ധരിച്ചതെന്ന് സലിം കുമാര്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

‘ഞാന്‍ ഇപ്പോ എന്റെ വീട്ടിലാണ് ഇരിക്കുന്നത്. അപ്പോ വീട്ടില്‍ ഇടണ്ട ട്രസ്സ് അല്ല ഇത്. ഞാന്‍ ആ സംഭവത്തോടുള്ള ഒരു പ്രതിഷേധമായിട്ടാണ് ഈ വസ്ത്രമണിഞ്ഞ് ഇന്ന് ഈ ചര്‍ച്ചയില്‍ വന്നത്. സംഭവം നടന്നപ്പോള്‍ കുറെ ഓണ്‍ ലൈന്‍ പത്രക്കാര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ അവരോട് നടന്ന സംഭവങ്ങളെ കുറിച്ച, സത്യാവസ്ഥ പറഞ്ഞു കൊടുത്തു.

അത് കുറെ ഓണ്‍ലൈനില്‍ വന്നപ്പോള്‍ അതില്‍ പല കമന്റുകള്‍ വന്നകൂട്ടത്തില്‍ ഒരാള്‍ കമന്റിട്ടിരുന്നത് സലിം കുമാര്‍ എന്നല്ല. സലിം കെ. ഉമ്മര്‍ എന്നാണ്. പിന്നെ സലാം കുമാര്‍ എന്നും.’ ചിരിച്ചു കൊണ്ട് സലിം കുമാര്‍ പറഞ്ഞു.

‘ഒരു മനുഷ്യന്‍ എന്ന രീതിയില്‍ ആ പിള്ളേര്‍ക്ക് വേണ്ടി അത് പറയയേണ്ടതാണെന്ന് തോന്നി. അത് പറഞ്ഞപ്പോള്‍ എന്നെ തീവ്രവാദിയാക്കി, എന്നെ ബിന്‍ലാദനാക്കുമെന്നാണ് എന്റെ സംശയം. അപോ എന്തായാലും ശരി ഞാന്‍ രണ്ടും കല്‍പ്പിച്ചാണ്.

ആ പിള്ളേര് എന്താണ് ചെയ്തതെന്ന് അറിയുന്ന ആ കൊളേജിലില്ലാത്ത ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. എനിക്ക് ഈ സമൂഹത്തോട് വിളിച്ച് പറയണം. ഇതാണ് അവിടെ നടന്നതെന്ന്. എന്റെ ശബ്ദം കേള്‍ക്കുന്നത് കുറച്ചാളുകള്‍ മാത്രമായിരിക്കാം. എന്നാലും അവസാനം വരെ ആ കുട്ടികളൊടൊപ്പമായിരിക്കും’. സലിം കുമാര്‍ പറഞ്ഞു.

‘പത്ത് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവം എക്‌സ്‌ക്ലൂസിവ് വാര്‍ത്ത ആയി കൊടുക്കുക എങ്ങനെയാണ്. ഇത് വളരെ കഷ്ടമാണ്. യഥാര്‍ത്ഥത്തില്‍ ജനം ടി.വി ആ കുട്ടികളോട് മാപ്പ് പറയണം. ആ കുട്ടികള്‍ നാളെ ഈ സമൂഹത്തെ നയിക്കേണ്ട ആളുകളാണ്’. സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.

വർക്കല ചവർക്കാട് സി എച്ച് എം എം കോളേജിലെ വിദ്യാർത്ഥികള്‍ അൽ ഖ്വായ്ദ ഭീകര വാദികളെ പോലെ വേഷം ധരിച്ചു കോളേജിൽ എത്തിയെന്നായിരുന്നു ജനം ടി വി, ആഘോഷത്തിന്‍റെ വീഡിയോ സഹിതം നല്‍കിയ വാര്‍ത്ത. അൽ ഖ്വായ്ദയുടെ പതാക ഉയർത്തുന്നുണ്ടെന്നും കേരളം ഇസ്ലാം ഭീകരവാദത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നുമായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. തലസ്ഥാനത്ത് അടക്കം കേരളത്തിലേക്കും ഐ എസ് – അൽ ഖ്വായ്ദ ഭീഷണിയുണ്ടെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.