പ്രളയ പുനര്‍നിര്‍മ്മാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍;വീട് തകര്‍ന്ന 6546 പേര്‍ക്ക് ഇതിനകം ആദ്യ ഘട്ട സഹായം നല്‍കി

single-img
31 December 2018

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ പുനര്‍നിര്‍മ്മാണം നല്ല നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഒരു പ്രധാന മാധ്യമത്തില്‍ പ്രളയ പുനര്‍നിര്‍മാണം നിലച്ചുവെന്ന തരത്തില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍ പെട്ടു. ഇത് തെറ്റാണെന്നും വാര്‍ത്തയ്ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയാണെന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

13311 വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്. ഇതില്‍ സ്വന്തമായി വീട് നിര്‍മിക്കാന്‍ തയ്യാറാകുന്നവരുണ്ട്. 8881 കുടുംബങ്ങള്‍ ഇങ്ങനെയുണ്ട്. ഇവര്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇത് പ്രകാരം 6546 പേര്‍ക്ക് ഇതിനകം ആദ്യഗഢു വിതരണം ചെയ്തു. ബാക്കിയുള്ളവര്‍ക്ക് ജനുവരി 10നകം ആദ്യഗഡു വിതരണം ചെയ്യും മുഖ്യമന്ത്രി പറഞ്ഞു.

പൂര്‍ണമായി തകര്‍ന്ന 2000 വീടുകള്‍ സഹകരണ മേഖല നിര്‍മിച്ചു നല്‍കും. ഈ നടപടികളും പുരോഗമിക്കുകയാണ്. ബാക്കിയുള്ള വീടുകള്‍ നിര്‍മിച്ച്‌ നല്‍കാന്‍ സ്പോണ്‍സര്‍മാരെയും കണ്ടെത്തിയിട്ടുണ്ട്. സ്വന്തമായി ഭൂമിയില്ലാത്ത 1075 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു.

അവര്‍ക്ക് സ്ഥലം കണ്ടെത്താനുള്ള സര്‍ക്കാര്‍ നടപടി സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. 243162 എണ്ണമാണ് ഭാഗികമായി തകര്‍ന്ന വീടുകള്‍. ഇതില്‍ മുപ്പത് ശതമാനം വരെ തകര്‍ന്ന വീടുകള്‍ക്ക് 60000 രൂപ വിതരണം ചെയ്യും.