19% വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തല്‍: അതീവ ജാഗ്രതാ നിര്‍ദ്ദേശം

single-img
30 December 2018

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. 19 ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ജാഗ്രത പാലിക്കാന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പക്ഷികള്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നിപ്പ വൈറസ് ബാധ സംബന്ധിച്ച മുന്നറിയിപ്പുള്ളത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുള്ള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

‘രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ നിപ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ മേഖലയിലുള്ളവര്‍ പക്ഷികള്‍ കഴിച്ചു ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു.

ഈ വര്‍ഷം മെയ് ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേര്‍ മരണപ്പെട്ടിരുന്നു. പഴങ്ങള്‍ ഭക്ഷിക്കുന്ന ഫ്രൂട്ട് ബാറ്റുകളാണ് നിപ്പ വൈറവ് വ്യാപനത്തിന് കാരണമാവുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. നിപ്പ വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത പരിഗണിച്ച് ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു.

മുന്‍കരുതലുകള്‍

വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒരു കാരണവശാലും ഭക്ഷിക്കരുത്.
വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂ.
ശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം.
ചുമയുമായി വരുന്നവരെ ‘കഫ് കോര്‍ണറി’ ലേക്കു മാറ്റണം. ഇവര്‍ക്കു ധരിക്കാന്‍ മാസ്‌ക് കൊടുക്കണം.
ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ തൂവാല ഉപയോഗിച്ചു വായ മൂടണം.
വവ്വാലുകളാണ് പ്രധാന രോഗവാഹകര്‍ എന്നതിനാല്‍ വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുക.