പെൺകുട്ടി നടന്നുവരുന്ന ദൃശ്യങ്ങളിൽ സംശയാസ്പദമായി മറ്റു രണ്ടുപേർകൂടി; ചുവപ്പ് നിറത്തിലുള്ള കാറും: ജെസ്നയ്ക്കായുള്ള അന്വേഷണം പുതിയ ഘട്ടത്തിൽ

single-img
28 December 2018

മുണ്ടക്കയത്തു നിന്ന് കാണാതായ ജെസ്നക്കായി തിരച്ചില്‍ ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ക്രൈംബ്രാഞ്ചിന്റെ മുപ്പതംഗ സംഘമാണ് ഇപ്പോൾ കേസന്വേഷിക്കുന്നത്. ജെസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങൾ കാണിച്ചു തെളിവുകൾ ശേഖരിക്കാനായി സംഘം മുണ്ടക്കയത്തെത്തി.

ഇതിന്റെ ഭാഗമായി മുണ്ടക്കയം പഞ്ചായത്ത് ഓഫീസിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ എത്തിയ ക്രൈംബ്രാഞ്ച് എസ്.ഐ. വി.ആർ.ജഗദീഷ്, സി.പി.ഒ. രാധാകൃഷ്ണൻ എന്നിവർ ജെസ്നയെ സംബന്ധിച്ച വിവരങ്ങൾ തിരക്കി.

ജെസ്നയെ കാണാതായതിന് ശേഷം മുണ്ടക്കയം ടൗണിലെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥർ അംഗങ്ങളെ കാണിച്ചത്.  പെൺകുട്ടി നടന്നു പോകുന്നതിനൊപ്പം ഒരു യുവാവും മറ്റൊരു സ്ത്രീയും സംശയാസ്പദമായി ഇതുവഴി കടന്നു പോകുന്നതായും ഒരു കാർ ഇറങ്ങി വരുന്നതായും ദൃശ്യങ്ങളിലുണ്ട്. ഇവർ ആരൊക്കെയാണന്നും ഈ വാഹനം ഏതാണന്നും കണ്ടെത്തുന്നതിനായാണു ദൃശ്യങ്ങൾ പഞ്ചായത്തംഗങ്ങളെ കാണിച്ചത്.

വാഹനം തിരിച്ചറിയുന്നതിന്റെ ഭാഗമായി ടൗണിലെ ഡ്രൈവർമാരെയും ദൃശ്യങ്ങൾ കാണിച്ചു. എന്നാൽ യുവാവും സ്ത്രീയും ആരാണ് എന്നതിനെപ്പറ്റി യാതൊരു സൂചനയും സംഘത്തിനു ലഭിച്ചില്ല. വാഹനം തിരിച്ചറിയാൻ ടൗണിലെ ഡ്രൈവർമാർക്കും കഴിഞ്ഞില്ല.

വാഹനത്തിന്റെ നമ്പർ വ്യക്തമല്ലാത്തതാണ് ഇതു തിരിച്ചറിയാനുള്ള തടസം. ദൃശ്യങ്ങളിൽ കണ്ട സ്ത്രീയും യുവാവും ആരാണെന്നും ഒപ്പം ഇതു വഴി കടന്നു പോയ വാഹനവും തിരിച്ചറിഞ്ഞാൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ വിലയിരുത്തൽ.

2018 മാർച്ച് 22-നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടിൽനിന്ന് ജെസ്നയെ കാണാതായത്.