എഴുത്തും വായനയും അറിയില്ല; ഒടുവില്‍ മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലിയത് ഗവര്‍ണര്‍

single-img
27 December 2018

ഡിസംബര്‍ 17 ന് അധികാരമേറ്റ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് മന്ത്രിസഭ വികസിപ്പിച്ചത്. ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മയെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ സത്യപ്രതിജ്ഞാ വേളയില്‍ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അതേറ്റ് പറഞ്ഞ് മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

‘പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്, അതിനാല്‍ സ്‌കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി മത്സരിക്കാന്‍ എനിക്ക് ടിക്കറ്റ് തന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് ദൈവം ബുദ്ധി നല്‍കിയിട്ടുണ്ട്, അതുകൊണ്ട് വിദ്യാഭ്യാസം ഇല്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ചവെക്കാന്‍ എനിക്ക് കഴിയും’, ലഖ്മ പറഞ്ഞു.

ഇരുപത് വര്‍ഷമായി താന്‍ നിയമസഭാംഗമായി തുടരുന്നു. ഇതുവരെ തനിക്കെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2013ല്‍ നക്‌സല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ട നേതാക്കളിലൊരാളാണ് ലഖ്മ.