ടിക്ക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴി; കുട്ടികൾക്ക് അറിയില്ല, വരാനിരിക്കുന്ന ദുരന്തം

single-img
22 December 2018

ലോകത്തിലെ യുവത്വം ഇപ്പോള്‍ ചൈനീസ് ആപ്പായ ടിക് ടോക്കിന്റെ പുറകിലാണ്. ടിക് ടോക്കിന്റെ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ടിക് ടോക്കിനു പിന്നില്‍ വന്‍ ചതിക്കുഴികളാണെന്നാണ് റിപ്പോര്‍ട്ട്. പല യുവതികളുടേയും ഫോട്ടോകളും വീഡിയോകളും പോണ്‍സൈറ്റുകള്‍ക്കായി എടുക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ടിലുള്ളത്. ഫെയ്സ്ബുക്കിനും വാട്സാപ്പിനും സ്നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികൾ പോലും രാപ്പകൽ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധർ ഗവേഷണം നടത്തുന്നുണ്ട്. ഗവേഷണം നടത്താൻ ഫെയ്സ്ബുക് വിദഗ്ധരും ഇറങ്ങിയിട്ടുണ്ട്.

ലോകത്താകമാനം ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയിൽ പ്രായമുള്ള കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഇവരാണ് ഏറ്റവും കൂടുതല്‍ സെൽഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളിൽ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരിൽ തന്നെ ഭൂരിഭാഗവും പെൺകുട്ടികൾ. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്സി വിഡിയോകളാണ് വലിയ ചർച്ചാ വിഷയം.

ലൈക്കും ഫോളവേഴ്സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്നവിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പെൺകുട്ടികളുടെ എണ്ണം കുത്തനെ കൂടിയിട്ടുണ്ട്. ലൈക്ക് കുറഞ്ഞ പോയാൽ അടുത്ത വിഡിയോയിൽ കൂടുതൽ സെക്സിയായി എത്താൻ കുട്ടികൾ തയാറാകുന്നുവെന്നത് വൻ ഭീഷണിയാണ്. ടിക് ടോക്കിൽ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുൻനിര പോൺ വെബ്സൈറ്റുകളിലും യുട്യൂബ്, ഫെയ്സ്ബുക് പോലും പൊതു പോർട്ടലുകളിലും ‘സെക്സ്’ ടാഗോടെ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത.

ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ സെക്സി വിഡിയോകൾ മാത്രം ഉൾപ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പൺ ചെയ്താൽ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത സെക്സി വിഡിയോകൾ ഉൾപ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവർ വരെയുണ്ട്.

തമാശകൾ, സ്കിറ്റുകൾ, നഗ്നത, നിയോ–നാസി, കരോക്കെ വിഡിയോകൾ, പാട്ടുകൾ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. ഭൂരിഭാഗം വിഡിയോകളിലും കുഞ്ഞു കുട്ടികളാണ്. പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്. എന്നാൽ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ സോഷ്യല്‍മീഡിയ മേഖലയിൽ ഈ വിഡിയോകൾ നാളെ എന്തു ദുരന്തമാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് പ്രവചിക്കാനാവില്ല.