വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു: അമ്മയും കാമുകനും അറസ്റ്റില്‍

single-img
18 December 2018

വര്‍ക്കലയില്‍ രണ്ടര വയസ്സുകാരന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും ഒപ്പം താമസിച്ചുവന്ന കാമുകനെയും പോലീസ് അറസ്റ്റുചെയ്തു. വര്‍ക്കല അയന്തി പന്തുവിളയില്‍ വാടകയ്ക്കു താമസിച്ചുവന്ന ഉത്തരയുടെ മകന്‍ ഏകലവ്യനാണ് മരിച്ചത്.

ഉത്തര(21), കാമുകനായ കല്ലമ്പലം മാവിന്‍മൂട് ചിറ്റാഴിക്കോട് സ്വദേശി രജീഷ്(26) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയെ ഒഴിവാക്കി ഒന്നിച്ചു താമസിക്കാനാണ് അമ്മയും കാമുകനും ചേര്‍ന്ന് ക്രൂരത കാട്ടിയത്. നിരന്തരമായ മര്‍ദനം മൂലം ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റുചെയ്തത്.

കുട്ടിയുടെ പിതാവായ കൊല്ലം കുളത്തൂപുഴ സ്വദേശി മനുവാണ് മരണത്തില്‍ ദുരൂഹത ആരോപിച്ചു പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വയറുവേദനയുടെ പേരില്‍ കുട്ടിയുമായി ഉത്തര വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഗുരുതരമാണെന്നു ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നു വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അവശനിലയിലായ കുട്ടിയെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്നാണ് കുട്ടിയുടെ മരണം. ആശുപത്രിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മനു മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാണിച്ചു പോലീസിനെ സമീപിച്ചതോടെയാണു കൊലപാതക വിവരം പുറത്തുവന്നത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലിന്റെ ഒരു അസ്ഥിയും പൊട്ടുകയും തലച്ചോര്‍ മുറിഞ്ഞ് രക്തസ്രാവമുണ്ടാകുകയും ചെയ്തതായി പോസ്റ്റുമോര്‍ട്ടത്തില്‍ വെളിവായി.

നിരന്തര മര്‍ദനം കാരണമാണ് ഇതു സംഭവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പോസ്റ്റുമോര്‍ട്ടം പ്രാഥമിക നിഗമനത്തില്‍ കൊലപാതക സൂചന പോലീസിനു ലഭിച്ചിരുന്നു. തുടര്‍ന്ന് ഉത്തരയെയും രജീഷിനെയും സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്തു.

തെളിവുകള്‍ നിരത്തിയുള്ള വിശദമായ ചോദ്യംചെയ്യലിനൊടുവില്‍ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയെ ഒഴിവാക്കി രജീഷിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ഉത്തര ക്രൂരത കാട്ടിയതെന്ന് പൊലീസ് അറിയിച്ചു. മനുവുമായി പിണങ്ങി ഉത്തര രണ്ടു മാസമായി മാവിന്‍മൂട് ചിറ്റാഴികോട് സ്വദേശിയായ രജീഷിനൊപ്പമാണ് അയന്തിയിലെ വാടകവീട്ടില്‍ കഴിഞ്ഞത്. കുട്ടിയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മനു നല്‍കിയ കേസും നിലനില്‍ക്കുന്നുണ്ട്.

രജീഷിനെതിരേ അയിരൂര്‍ സ്റ്റേഷനില്‍ കേസുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. പി.അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.എച്ച്.ഒ. കെ.വിനുകുമാര്‍, എസ്.ഐ.മാരായ പ്രൈജു, ശ്യാംജി, ബിപിന്‍ പ്രകാശ്, എ.എസ്.ഐ.മാരായ ഷാബു, പി.ആര്‍.ഒ. ബൈജു, വിജയകുമാര്‍, ഗോപകുമാര്‍, സി.പി.ഒ.മാരായ ഷമീര്‍, നാഷ്, ഉമര്‍ ഫാറൂക്ക്, വനിതാ സി.പി.ഒ.മാരായ ഉഷ, അനുപമ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.