റഫാലില്‍ ജെപിസി വേണ്ടെന്ന് ആവര്‍ത്തിച്ച് മോദിസര്‍ക്കാര്‍; ആവശ്യത്തിലുറച്ച് കോണ്‍ഗ്രസ്; ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു

single-img
18 December 2018

പാര്‍ലമെന്റില്‍ റഫാല്‍ യുദ്ധം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി ചോര്‍ ഹെ എന്ന് വിളിച്ചും പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടിയും ഭരണപക്ഷവും നടുത്തളത്തിലേക്ക് നീങ്ങിയതോടെ തുടര്‍ച്ചയായ ആറാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു.

സഭ തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങളോട് കൈകൂപ്പി പറഞ്ഞെങ്കിലും ഫലം കണ്ടില്ല. ലോക്‌സഭയില്‍ സമ്മേളനം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. ബഹളത്തിനിടെ ചോദ്യോത്തരവേള അല്‍പസമയം മുന്നോട്ട് പോയെങ്കിലും സഭ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു.

റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പ്രതിപക്ഷ ആരോപണം. പ്രധാനമന്ത്രി, ധനമന്ത്രി, നിയമമന്ത്രി, അറ്റോര്‍ണി ജനറല്‍ എന്നിവര്‍ക്കെതിരെ പ്രതിപക്ഷപ്പാര്‍ട്ടികള്‍ അവകാശലംഘത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപിയും അവകാശലംഘനത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. ജെപിസി അന്വേഷണം പ്രഖ്യാപിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.

ലോക്‌സഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയും രാജ്യസഭയില്‍ ഗുലാംനബി ആസാദും റഫാല്‍ ഉന്നയിച്ചു. പ്രധാനമന്ത്രി സഭയില്‍ മറുപടി നല്‍കാന്‍പോലും തയ്യാറാകുന്നില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. റഫാല്‍ അടക്കം എന്തുവിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും സര്‍ക്കാര്‍ ഇരുസഭകളിലും അറിയിച്ചു.

ജെപിസി അന്വേഷണം പ്രഖ്യാപിക്കുകയെന്നത് തന്റെ അധികാര പരിധിയിലല്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. അംഗങ്ങള്‍ നിലവാരം കാത്തുസൂക്ഷിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

അതിനിടെ റഫാല്‍ യുദ്ധവിമാന ഇടപാട് പരിശോധിക്കുന്ന സിഎജി കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയെന്ന വിവരവും ഇതിനിടെ പുറത്തു വന്നു. പ്രതിരോധമന്ത്രാലയത്തിന്റെ പ്രതികരണം ആരായാനാണ് കരട് റിപ്പോര്‍ട്ട് സിഎജി നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ആഴ്ച പാര്‍ലമെന്റില്‍ വയ്ക്കുമെന്നാണ് സൂചന. എന്തായാലും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിഎജി റിപ്പോര്‍ട്ടിലൂടെ റഫാല്‍ യുദ്ധവിമാന വില പുറത്തുവരാനുള്ള സാധ്യത തെളിയുകയാണ്.

ഇതിനടെ, സഭാ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പാര്‍ട്ടി എം.പിമാര്‍ രാമക്ഷേത്ര വിഷയം ഉന്നയിച്ചു. എന്നാല്‍ ബിജെപി എം.പിമാര്‍ ക്ഷമ കാണിക്കണമെന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മറുപടി.