‘അധികാരമേറ്റ് ആറു മണിക്കൂറിനുളളില്‍ കര്‍ഷകരുടെ കടം എഴുതിത്തളളി കോണ്‍ഗ്രസ് വാക്കുപാലിച്ചു; നാലരവര്‍ഷം ഭരിച്ചിട്ടും മോദിക്ക് താല്‍പര്യം പണക്കാരുടെ വായ്പ എഴുതിത്തളളാന്‍’

single-img
18 December 2018

കാര്‍ഷിക വായ്പ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കാര്‍ഷിക കടം എഴുതിത്തള്ളാതെ മോദിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്നു രാഹുല്‍ ആഞ്ഞടിച്ചു. മോദി നാലരവര്‍ഷം ഭരിച്ചിട്ടും കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല.

കോണ്‍ഗ്രസിന്റെ ഭരണത്തിലുള്ള രണ്ട് സംസ്ഥാനങ്ങള്‍ ആറ് മണിക്കൂറിനുള്ളിലാണ് കാര്‍ഷിക കടം എഴുതിത്തള്ളിയത്. മൂന്നാമത്തെ സംസ്ഥാനവും ഉടന്‍ കാര്‍ഷിക കടം എഴുതിത്തള്ളും. കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഇത് ഉടന്‍ നടപ്പാക്കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

രണ്ടുതരം ഇന്ത്യയെ മോദി സൃഷ്ടിച്ചു. ഒരുവശത്ത് കര്‍ഷകരും പാവപ്പെട്ടവരും സാധാരണക്കാരയ വ്യവസായികളും എന്നാല്‍ മറുവശത്ത് രാജ്യത്തെ 15 വ്യവസായികളാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ മിന്നുന്ന വിജയം ആദ്യത്തെ കൂട്ടം ആള്‍ക്കാരുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് തന്നെ ബിജെപിക്കെതിരെ പ്രധാന മുദ്രാവാക്യമാക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് തുടങ്ങുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതിനൊപ്പം തൊഴില്‍ സുരക്ഷ ഉറപ്പാക്കാനുള്ള തീരുമാനങ്ങളും മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെയും യുവാക്കളുടെയും പിന്തുണ ഉറപ്പാക്കി വലിയ മുന്നേറ്റമാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ലക്ഷ്യം. മൂന്ന് സംസ്ഥാനങ്ങളിലെ തീരുമാനങ്ങളുമായി അതിന് കളമൊരുക്കാനുള്ള നീക്കങ്ങളാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്.