സൗദിയില്‍ പിഞ്ചുമകനെ ചുമരിലടിച്ചു കൊന്ന് മലയാളി യുവാവ് ആത്മഹത്യചെയ്ത സംഭവത്തില്‍ വഴിത്തിരിവ്

single-img
16 December 2018

മലയാളി നഴ്‌സിന്റെ ഭര്‍ത്താവും ഏഴു മാസം പ്രായമുള്ള ആണ്‍കുഞ്ഞും സൗദിയിലെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. അടൂര്‍ പഴകുളം ആലുംമൂട് സരോവരത്തില്‍ ശശിയുടെ മകന്‍ ശ്രീജിത്തും (30) കുഞ്ഞുമാണു മരിച്ചത്.

ശ്രീജിത്തിനെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയെന്നാണു നാട്ടില്‍ ലഭിച്ച വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്കാണു നാടിനെ നടുക്കിയ സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നു ശ്രീജിത് കുഞ്ഞിനെ എടുത്ത് ഭിത്തിയില്‍ അടിക്കുകയായിരുന്നെന്നും ഭാര്യ അനീഷ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണു സൗദിയില്‍നിന്നുള്ള റിപ്പോര്‍ട്ട്.

കുഞ്ഞ് മരിച്ചതറിഞ്ഞ് അബോധാവസ്ഥയിലായ അനീഷ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഇല്ലാതിരുന്ന അനീഷ ജോലി കഴിഞ്ഞു വന്നപ്പോഴാണ് തലയ്ക്ക് ഗുരുതര പരുക്കേറ്റ നിലയില്‍ മകനെ കണ്ടെത്തിയത്. ഉടന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

മകനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഒപ്പം പോകാതിരുന്ന ശ്രീജിത് കുഞ്ഞു മരിച്ച വിവരമറിഞ്ഞതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു. വീട്ടിലെ ബഹളത്തെത്തുടര്‍ന്ന് സമീപവാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയ പൊലീസ് ശ്രീജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മൂന്നുമാസം മുമ്പ് വിസിറ്റിങ് വിസയില്‍ സൗദിയിലെത്തിയതാണ് ശ്രീജിത്തും കുഞ്ഞും. കുടുംബം ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളായ ശ്രീജിതും അനീഷയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്.

വിവാഹശേഷം ജോലിക്കായി സൗദിയിലെത്തിയ അനീഷ ജിദ്ദയിലായിരുന്നു മകനെ പ്രസവിച്ചത്. പ്രസവ സമയത്ത് അനീഷയുടെ കൂടെ അമ്മയും ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മഹ് ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മൃതദേഹങ്ങള്‍ മാറ്റി.