സരബ്ജിത് സിംഗിന് നീതി കിട്ടില്ല: മുഖ്യപ്രതികളെ പാക് കോടതി വെറുതെ വിട്ടു

single-img
16 December 2018

ഇന്ത്യക്കാരനായ സരബ്ജിത് സിങ് പാകിസ്താനില്‍ ജയിലിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് മുഖ്യ പ്രതികളെ പാക് കോടതി വെറുതെ വിട്ടു. കോട്ട്‌ലഖ്പത് ജയിലില്‍ സരബ്ജിത് സിങ്ങിനൊപ്പമുണ്ടായിരുന്ന അമിര്‍ തണ്ട്ബ, മുദാസിര്‍ മുനിര്‍ എന്നിവരെയാണ് ലാഹോര്‍ ജില്ലാ സെഷന്‍സ് കോടതി വെറുതെ വിട്ടത്.

കേസിലെ സാക്ഷികള്‍ കോടതിയ്ക്ക് മുമ്പാകെ മൊഴി മാറ്റുകയായിരുന്നു. 2013ല്‍ ലാഹോര്‍ കോട്ട് ലഖ്പത് ജയിലിലാണ് സരബ്ജിത് സിങ് കൊല്ലപ്പെടുന്നത്. പ്രതികള്‍ സരബ്ജിത്തിന്റെ സഹതടവുകാരായിരുന്നു. ഇഷ്ടിക കൊണ്ടും ദണ്ഡുകള്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദനമേറ്റ സരബ്ജിത് അഞ്ചു ദിവസം കഴിഞ്ഞ് ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്.

1990,ലെ ലാഹോര്‍ ഫൈസലാബാദ് ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് പാകിസ്ഥാന്‍ സരബ്ജിത്തിനെ ജയിലിലടച്ചത്. പിന്നീട് വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സരബ്ജിതിനായി നിരവധി തവണ ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു.

അദ്ദേഹത്തെ മോചിപ്പിക്കാനായി ഇന്ത്യ നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സരബ്ജിതിന് ജയിലിനുള്ളില്‍ മര്‍ദ്ദനമേല്‍ക്കുന്നതും ആശുപത്രിയില്‍ വച്ച് മരിക്കുന്നതും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. രാജ്യാന്തര സമ്മര്‍ദ്ദമുണ്ടായിട്ടും കേസ് അന്വേഷണം കാര്യമായി മുന്നോട്ട് കൊണ്ടുപോകാന്‍ പാകിസ്ഥാന്‍ തയ്യാറാകാത്തതാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം.