ജോണ്‍സണ്‍ ബേബി പൗഡര്‍ ആരോഗ്യത്തിന് ഹാനികരം: ക്യാന്‍സറിന് കാരണമാവുന്ന ആസ്ബറ്റോസ് സാന്നിധ്യം കണ്ടെത്തി

single-img
15 December 2018

ആഗോള വ്യവസായ ഭീമന്‍മാരായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ കമ്പനി തങ്ങളുടെ ടാല്‍ക്കം പൗഡറില്‍ വര്‍ഷങ്ങളായി ആസ്ബറ്റോസ് ഘടകം ഉപയോഗിച്ചിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെ കമ്പനിയുടെ ഓഹരിവില 10 ശതമാനത്തോളം ഇടിഞ്ഞു.

ടാല്‍ക്കം പൗഡറിലെ ആസ്‌ബെറ്റോസ് ഘടകം അര്‍ബുദത്തിന് കാരണമാകുന്നതായി ചൂണ്ടിക്കാട്ടി നിരവധി കേസുകള്‍ കമ്പനിക്കെതിരേ നിലനില്‍ക്കുന്നതിനിടെയാണ് റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 1971 മുതല്‍ ടാല്‍ക്കം പൗഡറില്‍ ആസ്‌ബെറ്റോസ് ഘടകം ഉപയോഗിച്ചുവരുന്നതായി കമ്പനിക്ക് അറിയാമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

1971 മുതല്‍ 2000 വരെയുള്ള കമ്പനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളുമാണ് റോയിട്ടേഴ്‌സ് പരിശോധിച്ചത്. കമ്പനിക്ക് അനുകൂലമായ പഠനങ്ങള്‍ നടത്താനും റിപ്പോര്‍ട്ടുകളെഴുതാനും പണം മുടക്കിയതായും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

കോസ്മറ്റിക് ടാല്‍ക്ക് ഉല്‍പ്പന്നങ്ങളിലെ ആസ്ബസ്റ്റോസിന്റെ തോതിന് പരിധി നിശ്ചയിക്കുന്നതിന് യുഎസ് ഏജന്‍സികളെ വിജയകരമായി സ്വാധീനിക്കാന്‍ കമ്പനിക്കു കഴിഞ്ഞതായും റോയിട്ടേഴ്‌സിനു ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 1972നും 1975നും ഇടയില്‍ മൂന്ന് വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ബേബി പൗഡറില്‍ ആസ്ബസ്റ്റോസ് അടങ്ങിയതായി തെളിഞ്ഞിരുന്നു.

എന്നാല്‍ 1972 ഡിസംബറിനും 1973 ഒക്ടോബറിനു ഇടയില്‍ ഉല്‍പ്പാദിപ്പിച്ച ബേബ് പൗഡറിന്റെ ഒരു സാമ്പിളിലും ആസ്ബസ്റ്റോസ് കണ്ടെത്തിയിട്ടില്ലെന്നാണ് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് കമ്പനി ഉറപ്പു നല്‍കിയത്. ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്. കമ്പനി ഉദ്യോഗസ്ഥരും മാനേജര്‍മാരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അഭിഭാഷകരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍നിന്നും ഇതു മറച്ചു വച്ചു.

ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനിക്കെതിരെ നിരവധി സ്ത്രീകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് റോയിട്ടേഴ്‌സ് അന്വേഷണം നടത്തിയത്. തങ്ങളെ ബാധിച്ച ക്യാന്‍സറിന് കാരണമായത് ബേബി പൗഡറാണെന്ന് ആരോപിച്ചാണ് ഇവര്‍ വിവിധ കോടതികളെ സമീപിച്ചത്. ഹര്‍ജികളില്‍ കമ്പനിക്കെതിരെയുള്ള വിധിയും പുറത്തുവന്നിരുന്നു.

അതേസമയം കമ്പനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷപ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു. ലോകത്ത് ലഭ്യമായതില്‍ ഏറ്റവും മികച്ച പരിശോധനകള്‍ നടത്തി നൂറു ശതമാനം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. ഇപ്പോഴുള്ള ആരോപണങ്ങള്‍ കമ്പനിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും നിലവിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നുമാണ് കമ്പനി വക്താക്കളുടെ പ്രതികരണം.