ബിജെപി ഹർത്താലിനിടെ അക്രമം: പാലക്കാട് കെഎസ്ആർടിസി ബസുകള്‍ തകർത്തു
സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ജീവനൊടുക്കിയ വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായി ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അപ്രതീക്ഷിതമായ ഹര്‍ത്താല്‍ അറിയാതെ യാത്ര തുടങ്ങിയ നിരവധി പേര്‍ വലഞ്ഞു. അതിനിടെ, പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിർത്തിയിട്ട 3 ബസ്സുകളുടെ ചില്ലുകൾ തകർത്തു. പുലര്‍ച്ചെ 3.30നായിരുന്നു ആക്രമണം. ബൈക്കിലെത്തിയ ആളുകളാണ് ആക്രമണം നടത്തിയത്.
ഹര്‍ത്താല്‍ ചെങ്ങന്നൂരിൽ തീർത്ഥാടകരെ ബാധിക്കുന്നു. ഒന്നര മണിക്കൂറായി ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ബസ് സര്‍വീസ് നടത്തിയില്ല. ടാക്സി വിളിച്ചാണ് തീർത്ഥാടകർ നിലയ്ക്കൽ വരെ പോകുന്നത്. പമ്പയിലേക്ക് പോയ 19 ബസുകൾ തിരിച്ചെത്താത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
അതേസമയം, കോഴിക്കോട്ട് നിന്ന് കെഎസ്ആർടിസി ബസുകൾ സർവീസ് തുടങ്ങി. പൊലീസ് സംരക്ഷണയിൽ കോൺവോയ് അടിസ്ഥാനത്തിലാണ് സർവീസ്. ബാംഗ്ലൂർ, സുൽത്താൻ ബത്തേരി , മാനന്തവാടി എന്നിവിടങ്ങളിലേക്ക് ബസുകൾ പുറപ്പെട്ടു.
അപ്രതീക്ഷിതമായ ഹര്‍ത്താല്‍ അറിയാതെ യാത്ര തുടങ്ങിയ നിരവധി പേര്‍ വലഞ്ഞു. റീജ്യണല്‍ കാന്‍സര്‍ സെന്ററുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് രാവിലെ ട്രെയിനില്‍ വന്നിറങ്ങിയവര്‍ തമ്പാനൂരില്‍ കുടുങ്ങി. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരത്ത് തമ്പാനൂരില്‍ പോലീസ് ഏര്‍പ്പെടുത്തിയ വാഹനങ്ങളില്‍ ജനങ്ങളെ അതാത് സ്ഥലങ്ങളിലെത്തിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളും കാറുകളും പതിവുപോലെ നിരത്തിലുണ്ട്. കൊച്ചി നഗരത്തിലും വടക്കന്‍ ജില്ലകളിലും സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.
വാഹനങ്ങള്‍ തടയുകയോ നിര്‍ബന്ധമായി കടകള്‍ അടപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ ഉടന്‍തന്നെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുണ്ട്. ഓഫീസുകളും മറ്റും സുഗമമായി പ്രവര്‍ത്തിക്കാനുള്ള നടപടികളെടുക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.