”കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കാരാട്ട് പക്ഷം അമിത് ഷായില്‍ നിന്ന് 100 കോടി വാങ്ങി”

single-img
14 December 2018

രാജസ്ഥാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സിപിഎമ്മിലെ ഒരു വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബിജെപിയില്‍നിന്നു സിപിഎമ്മിന്റെ ഒരു വിഭാഗം 100 കോടി രൂപ കൈപ്പറ്റിയെന്ന് അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. ഈ വിഷയം സിപിഎം ജനറല്‍ സെക്രട്ടറി തന്നെ പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നു ഡല്‍ഹിയിലെ സിപിഎം നേതാക്കളില്‍ ചിലര്‍ വിവരം നല്‍കിയതായും അബ്ദുള്ളക്കുട്ടി പറയുന്നു.


അബ്ദുള്ളക്കുട്ടിയുടെ ഫെയ്‌സ്ബുക് പോസ്റ്റ് പൂര്‍ണരൂപം

സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍നിന്നു കൈപറ്റിയത് 100 കോടി. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് BJP യുടെ വിജയം സുനിശ്ചിതമാക്കാന്‍. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണു പഴയ ഡല്‍ഹി സഖാക്കളില്‍നിന്നു കിട്ടുന്ന ഞെട്ടിപ്പിക്കന്ന വിവരം.

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാലു ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപിയെ ജയിപ്പിച്ചു കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപിയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ടിനാണ്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണു പിടിച്ചത്.

ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്കു കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയിമാണ് ഇവര്‍ പയറ്റിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവു നയം എന്തായിരുന്നു?

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണം. ഈ പാര്‍ട്ടി തത്വമാണു പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായ്ക്ക് മുന്നില്‍ അടിയറ വച്ചത്. ഇതിനു സിപിഎം വലിയ വില കൊടുക്കേണ്ടി വരും. തീര്‍ച്ച.

https://www.facebook.com/abdullakuttyofficial/