നഗരപ്രദേശങ്ങളില്‍ ബി.ജെ.പി ഹര്‍ത്താലിനെ ജനങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു; ഗ്രാമീണ മേഖലയിലും ഹര്‍ത്താല്‍ ബാധിച്ചില്ല; കടയടപ്പിക്കാനെത്തിയ ബിജെപിക്കാര്‍ തോറ്റോടി
സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് മോശം പ്രതികരണം. നഗരപ്രദേശങ്ങളില്‍ ഹര്‍ത്താലിനെ ജനങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞു. ഗ്രാമീണ മേഖലയിലും ഹര്‍ത്താല്‍ ബാധിച്ചില്ല. കടയടപ്പിക്കാനും വാഹനം തടയാനും എത്തിയ ഹര്‍ത്താല്‍ അനുകൂലികളെ പലയിടത്തും നാട്ടുകാര്‍ തിരിച്ചയച്ചു. പൊലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നടത്തി. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.
തിരുവനന്തപുരം പാങ്ങോട് ഹര്‍ത്താലിനെതിരെ ജനരോഷം. കട അടപ്പിക്കാനെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു. ബിജെപി നേതാക്കള്‍ക്കുമുന്നില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ രംഗത്തെത്തുകയായിരുന്നു. പ്രതിഷേധം കനത്തതോടെ ഹര്‍ത്താല്‍ അനുകൂലികള്‍ പിന്‍മാറി.
ഓട്ടോ ടാക്സി സര്‍വീസുകള്‍ മുടങ്ങിയില്ല. റയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങുന്നവര്‍ക്കായി പൊലീസും സന്നദ്ധസംഘടനകളും വാഹനങ്ങള്‍ ഒരുക്കിയിരുന്നു. ഹർത്താൽ ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണത്തെ കാര്യമായി ബാധിച്ചിട്ടില്ല
കോഴിക്കോട് നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെ.എസ്.ആര്‍.ടി.സി കോണ്‍വോയ് അടിസ്ഥാനതില്‍ ബാംഗ്ലൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക് പോലീസ് സുരക്ഷയില്‍ സര്‍വീസ് നടത്തി. രാവിലെ ചെലവൂരില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. പതിവ് ഹര്‍ത്താലുകളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങള്‍ ബി.ജെ.പി ഹര്‍ത്താലിനെ തള്ളിക്കളയുന്ന സാഹചര്യമാണ് ഇത്തവണയുണ്ടായത്.