പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി പീഡനം: തൃശ്ശൂരില്‍ പത്ത് യുവാക്കള്‍ അറസ്റ്റില്‍

single-img
12 December 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ചുകൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ തൃശ്ശൂര്‍ സ്വദേശികളായ പത്ത് യുവാക്കളെ പേരാമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പേരാമംഗലം സ്റ്റേഷന്‍ പരിധിയിലുള്ള കോളേജ് വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയാണ് കേസിനു വഴിതെളിച്ചത്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പെണ്‍കുട്ടി നഗരത്തിലെ ആശുപത്രി പരിസരത്തുണ്ടെന്ന് കണ്ടെത്തി. പോലീസ് അവിടെയെത്തി പെണ്‍കുട്ടിയെയും മൂന്ന് യുവാക്കളെയും പിടികൂടി. അവരില്‍നിന്ന് കിട്ടിയ വിവരമനുസരിച്ചുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.

ചെമ്പുക്കാവ് പടപ്പറമ്പില്‍ സോണി (23), മുക്കാട്ടുകര പൂവ്വന്‍പറമ്പില്‍ അഭിറാം (19), നല്ലെങ്കര പള്ളത്തുപറമ്പില്‍ അഖില്‍കുമാര്‍ (19), മുളയം പൊഴിയില്‍ ജേറോം ജോണ്‍ (18), ഒല്ലൂര്‍ പടവരാട് അക്കരപ്പുറം വീട്ടില്‍ നെയ്‌സണ്‍ (26), നല്ലെങ്കര പള്ളത്തുപറമ്പില്‍ അനൂപ്കുമാര്‍ (26), എടക്കളത്തൂര്‍ പോന്നോര്‍ രോഹിത് (21), അരണാട്ടുകര ബ്രഹ്മകുളം വീട്ടില്‍ റിനൂസ് (22), ചേര്‍പ്പ് കരിപ്പേരി വീട്ടില്‍ സനു (22), നല്ലെങ്കര കേളംപറമ്ബില്‍ ആശേഷ് (18) എന്നിവരെയാണ് ഗുരുവായൂര്‍ എ.സി.പി. പി.എ. ശിവദാസനും സംഘവും അറസ്റ്റ് ചെയ്തത്.

പ്രതികളെല്ലാം തൃശ്ശൂര്‍ ടൗണിലും പരിസരത്തുമുള്ള വിവിധ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരും മെക്കാനിക്കുകളും മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവുകളുമാണെന്ന് പോലീസ് പറഞ്ഞു. നഗരത്തിലെ പാര്‍ക്കുകളിലും മറ്റും കറങ്ങിനടന്ന് പെണ്‍കുട്ടികളെ വലവീശിപ്പിടിക്കുകയും സ്‌നേഹം നടിച്ച് പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.

പാര്‍ക്കുകളില്‍ പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ പരിചയപ്പെട്ട് വലയിലാക്കുന്നത് സംഘത്തിന്റെ ഹരമാണെന്ന് പോലീസ് പറഞ്ഞു. സംഘത്തിന്റെ പിടിയില്‍ എത്ര പെണ്‍കുട്ടികള്‍ അകപ്പെട്ടുവെന്നതു സംബന്ധിച്ച് അന്വേഷണം നടത്തിവരുകയാണ്. കൂടുതല്‍ പ്രതികളുണ്ടാവുമെന്നാണ് പോലീസ് കരുതുന്നത്.