മധ്യപ്രദേശില്‍ ഫലം പ്രഖ്യാപിച്ചു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി: സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപിയും
മധ്യപ്രദേശില്‍ വോട്ടെണ്ണൽ പൂര്‍ത്തിയായി അന്തിമഫലം പുറത്തുവന്നു. 114 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബിജെപിയും വിജയിച്ചു. ബിഎസ്പി രണ്ടും എസ്.പി ഒരു സീറ്റും നേടി. സ്വതന്ത്രര്‍ നാലു സീറ്റില്‍ വിജയിച്ചു. 2013ല്‍ 165 സീറ്റുനേടിയ ബിജെപി 109ലേക്ക് ചുരുങ്ങി.
230 അംഗ സഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ രണ്ടു സീറ്റിന്‍റെ കുറവുണ്ടെങ്കിലും ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. വിജയിച്ച നാലു സ്വതന്ത്രരുടെ പിന്തുണയും കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. തുടക്കം മുതല്‍ ഏറെ ഉദ്വേഗം നിറഞ്ഞതായിരുന്നു മധ്യപ്രദേശിലെ വോട്ടെണ്ണല്‍. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തപ്പോള്‍ ബി.ജെ.പി. ഏറെ പിന്നിലായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷം നേടുമെന്ന സ്ഥിതിയെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.
പലയിടത്തും രണ്ടാമതായിരുന്ന ബി.ജെ.പി കോണ്‍ഗ്രസിനെ പിന്നിലാക്കി ഒപ്പത്തിനൊപ്പം നിന്നു. ചൊവ്വാഴ്ച രാത്രിയായിട്ടും മധ്യപ്രദേശില്‍ ആര്‍ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നതില്‍ ആകാംക്ഷ നിലനിന്നു. ഇതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ അന്തിമഫലം പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കാനായിരുന്നു ഗവര്‍ണറുടെ മറുപടി.
കേവലഭൂരിപക്ഷത്തിന് 116 സീറ്റുകള്‍ വേണമെന്നിരിക്കെ ബി.എസ്.പി, എസ്.പി. എന്നിവരുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതുസംബന്ധിച്ച് ഇരുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതായി കമല്‍നാഥും പറഞ്ഞിരുന്നു. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും മധ്യപ്രദേശിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ബി.ജെ.പിക്ക് ഇത്തവണ 56 സീറ്റുകളാണ് നഷ്ടപ്പെട്ടത്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിനും നഗരമേഖലയില്‍ കോണ്‍ഗ്രസിനുമാണ് മുന്നേറ്റം. ഗ്രാമങ്ങളിലാണ് കോണ്‍ഗ്രസിന് 95 സീറ്റുകള്‍ കിട്ടിയത്. ബി.ജെ.പിക്ക് ഗ്രാമീണ മേഖലയില്‍ 85 സീറ്റുകളാണുള്ളത്. നഗരങ്ങളില്‍ ബിജെപിക്ക് 25 മണ്ഡലങ്ങളും കോണ്‍ഗ്രസിന് 19 മണ്ഡലങ്ങളും ലഭിച്ചു.
അതേസമയം സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള അവകാശവാദവുമായി ബിജെപിയും ഗവര്‍ണറെ കാണും.