സോഷ്യല്‍ മീഡിയയിലും അടിപതറി ബിജെപി

single-img
12 December 2018

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചത്. അഞ്ചില്‍ മൂന്ന് സ്ഥലത്ത് ഭരണം ഉണ്ടായിരുന്ന കേന്ദ്രത്തിലെ ഭരണകക്ഷിക്ക് ആ മൂന്ന് സ്ഥലത്തും ഭരണം നേടാന്‍ സാധിച്ചില്ലെന്നതാണ് ഒടുവില്‍ വരുന്ന ഫലം. തെരഞ്ഞെടുപ്പ് രംഗത്തെ സാമൂഹ്യമാധ്യമങ്ങളുടെ പ്രയോഗത്തില്‍ ബിജെപിക്ക് ഇത്തവണ വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2014ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ പല തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയത്തിന്റെ ഒരു ഘടകം അവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ള മേല്‍ക്കൈ ആയിരുന്നു. അതോടെ ബിജെപി ഐടി സെല്‍ എന്ന ഘടകം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. എന്നാല്‍ ഇക്കുറി ബിജെപിയുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ പാളിപ്പോയി എന്നാണ് വിലയിരുത്തല്‍.

അടുത്തിടെ സോഷ്യല്‍ മീഡിയ ഭീമന്മാര്‍ തന്നെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സോഷ്യല്‍ മീഡിയ പ്രചരണത്തെ ബാധിച്ചിട്ടുണ്ട് എന്നാണ് ഇതില്‍ നിന്നും വ്യക്തമാവുന്നത്. വാട്ട്‌സ്ആപ്പ് ഫോര്‍വേഡുകളുടെ എണ്ണം അഞ്ചായി നിജപ്പെടുത്തിയത് ഗ്രൂപ്പുകള്‍ വഴി രാഷ്ട്രീയം പറഞ്ഞവര്‍ക്ക് കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ പ്രചരണങ്ങളെ കൗണ്ടര്‍ ചെയ്യാന്‍ എതിരാളികള്‍ക്ക് സമയവും ലഭിച്ചു.

ഇത്തവണ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണമാണ് ഫേസ്ബുക്ക് നടപ്പിലാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുപ്പ് പരസ്യം നടത്തിയത് ബിജെപിയാണ്. 2016 അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പേര് ദോഷവും, കേംബ്രിഡ്ജ് അനലറ്റിക്ക വിവാദവുമാണ് ഫേസ്ബുക്കിനെ തെരഞ്ഞെടുപ്പ് സമയത്തെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കണം എന്ന ചിന്ത ഉണ്ടാക്കിയത്.

2019 പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് അതിനായി വലിയ നീക്കങ്ങള്‍ ഇന്ത്യയില്‍ അവര്‍ തുടങ്ങി. ഇതിന്റെ ടെസ്റ്റിംഗ് വേദി കൂടിയായിരുന്നു ഈ നിയമസഭ തെരഞ്ഞെടുപ്പുകള്‍. അതിനാല്‍ തന്നെ ഈ വഴിയുള്ള പ്രചരണത്തില്‍ എന്നും മുന്നിലെത്തിയ പാര്‍ട്ടിക്ക് സംഭവിക്കുന്ന തിരിച്ചടി സ്വഭാവികമാണ്.

അതേസമയം ബിജെപി എതിരാളികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ തന്ത്രങ്ങള്‍ പരിഷ്‌കരിച്ചത് ബിജെപിക്ക് ഒരു തിരിച്ചടിയായിട്ടുണ്ട്. അതില്‍ ഏറ്റവും വലിയ ഉദാഹരണം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ്. 2014 ന് മുന്‍പ് തന്നെ ട്വിറ്ററും മറ്റ് സോഷ്യല്‍ മീഡിയ ഉപാധികളും ഉപയോഗിച്ച് പടവെട്ടിയ മോദിക്ക് എതിരായി ട്വിറ്ററില്‍ രാഹുല്‍ എത്തുന്നത് തന്നെ 2016 ല്‍ ആണ്. ഇന്ന് മോദിയുടെ ട്വീറ്റ് പോലെ വാര്‍ത്ത പ്രധാന്യം നേടുന്നു രാഹുലിന്റെ ട്വീറ്റുകള്‍. ഇത്തരത്തില്‍ കോണ്‍ഗ്രസിന്റെയും, പ്രദേശിക പാര്‍ട്ടി നേതാക്കളുടെയോ അക്കൗണ്ട് സജീവമാകുന്നുണ്ട്.

മോദിയുടെ ഭരണനേട്ടങ്ങള്‍ പ്രചരണത്തിന് ഉപയോഗിക്കുന്നതിന് പകരം രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനും രാഹുലിന്റെ ക്ഷേത്രസന്ദര്‍ശനങ്ങളെ അധിക്ഷേപിക്കാനുമായിരുന്നു ബിജെപിയുടെ ശ്രമം. അതേസമയം, കോണ്‍ഗ്രസ് കര്‍ഷക പ്രശ്‌നങ്ങളെ നിരന്തരം ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. 2014 ല്‍ മോദിക്ക് ഒപ്പം ഉറച്ച് നിന്ന സോഷ്യല്‍ മീഡിയയില്‍ സജീവമായ നഗര ജനത, പരസ്യമായി ബിജെപിക്കെതിരായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നത് ഒരു ട്രെന്റായി വന്നതും ബിജെപിക്ക് തിരിച്ചടിയായി.

2017ല്‍ ബിജെപിയും മോദിയുമായി ബന്ധപ്പെട്ട് 35 ശതമാനം കാര്യങ്ങള്‍ എങ്കിലും സോഷ്യല്‍ മീഡിയ ട്രെന്റിംഗ് ലിസ്റ്റില്‍ വന്നപ്പോള്‍ 2018 ല്‍ ഇതുവരെ അത് 20 ശതമാനത്തില്‍ താഴെയാണ് എന്നാണ് ഡാറ്റ അനലറ്റിക്‌സ് റിപ്പോര്‍ട്ട് പറയുന്നത്. ഇപ്പോള്‍ നേരിട്ട തിരിച്ചടി തങ്ങളുടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ഐടി വിഭാഗത്തിന് എന്തായിരിക്കും കോണ്‍ഗ്രസ് അടക്കമുള്ള മറ്റ് കക്ഷികളുടെ മറുപടി എന്നതാണ് സോഷ്യല്‍ മീഡിയ ഉറ്റുനോക്കുന്നത്.