ബിജെപിയും കോണ്‍ഗ്രസും അധികാരത്തിലേക്ക് ഇഞ്ചോടിഞ്ച് അടുക്കുന്നു; ഫലം തീരുമാനമാകാതെ മധ്യപ്രദേശ്
ഫലം തീരുമാനമാകാതെ മധ്യപ്രദേശ്. എഴുപത് ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിയുമ്പോഴും മിനിറ്റുകള്‍ വച്ച് ഭൂരിപക്ഷം മാറിമറിയുന്ന സ്ഥിതിയാണ് ഈ ഹിന്ദി ഹൃദയഭൂമിയില്‍. രാജ്യത്തെ രണ്ടാമത്തെ വലിയ സംസ്ഥാനത്ത് ബിജെപിയുടെ 15 വര്‍ഷത്തെ തേരോട്ടം അവസാനിക്കുമോ എന്നാണ് അറിയേണ്ടത്.
ഇരുവരും കേലവ ഭൂരിപക്ഷത്തിനരികെയാണ്. ബിഎസ്പി അഞ്ചിടത്ത് മുന്നില്‍ നിൽക്കുന്നു. പ്രചാരണ സമയത്തും സര്‍വേ ഫലങ്ങളിലും പറഞ്ഞതുപോലെ തന്നെ. അവസാന ഓവറിലേക്കടുക്കുമ്പോഴും ഫലം തീരുമാനമാകാത്ത ഒരു 20 ട്വന്‍റി മത്സരത്തിന്‍റെ ആവേശത്തോടെയാണ് മധ്യപ്രദേശില്‍ വോട്ടെണ്ണല്‍. എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ഏറിയും കുറഞ്ഞും ബിജെപിയും കോണ്‍ഗ്രസും അധികാരത്തിലേക്ക് ഇഞ്ചോടിഞ്ച് അടുക്കുന്നു. മാല്‍വയിലും ബുന്ദേല്‍ഖണ്ഡിലും ഇരുപാര്‍ട്ടികളുടെയും സീറ്റു നിലതുല്യമാണ്.
ബിജെപിയുടെ 16 ഉം കോണ്‍ഗ്രസിന്‍റെ 13 ഉം വിമതസ്ഥാനാര്‍ഥികള്‍ ഇരുപാര്‍ട്ടികളുടെയും വോട്ടുബാങ്കില്‍ നാശമുണ്ടാക്കി. ആറിടത്ത് മുന്നില്‍ നില്‍ക്കുന്ന ബിഎസ്പി നിര്‍ണായകമാകും. ജയിക്കുന്നവരോട് ഡല്‍ഹിയിലെത്താന്‍ മായാവതി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.