ദുബായില്‍ മലയാളി വ്യവസായിയിൽനിന്ന് 25 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് മലയാളി യുവാവും യുവതിയും മുങ്ങി

single-img
10 December 2018

മലയാളി വ്യവസായിയിൽ നിന്ന് 25 ലക്ഷത്തിലേറെ രൂപ (1,29,815 ദിർഹം) തട്ടിയെടുത്ത് ജീവനക്കാരായ മലയാളി യുവാവും യുവതിയും മുങ്ങി. ദുബായിൽ ദനാത് മൊബൈൽസ് എൽ.എൽ.സി. ജീവനക്കാരായിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവും എറണാകുളം സ്വദേശിയായ യുവതിയും ചേർന്നാണ് പണം തട്ടിയെടുത്ത് യു.എ.ഇ.യിൽനിന്ന് കടന്നുകളഞ്ഞത്. കമ്പനി മാനേജിങ് ഡയറക്ടറും പാർട്ണറുമായ കൊല്ലം പുനലൂർ സ്വദേശി ഷാസാഹിബ് ഷംസുദ്ദീൻ ഇതുസംബന്ധിച്ച് ദുബായ് പൊലീസിലും ഇന്ത്യൻ കോൺസുലേറ്റിലും പരാതിനൽകി.

യുവാവ് രണ്ടുവർഷമായും യുവതി മൂന്നുവർഷമായും ദനാത് മൊബൈൽസ് കമ്പനിയിലെ അക്കൗണ്ടിങ്‌ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകളും പണത്തിന്റെ കുറവും കണ്ടെത്തിയതിനെത്തുടർന്ന് സൂക്ഷ്മപരിശോധന നടക്കുന്നതിനിടെ ഈവർഷം ഒക്ടോബർ എട്ടിന് യുവതി പിതാവ് മരിച്ചതായി അറിയിച്ച് നാട്ടിലേക്കുപോയി. പിന്നീട് തിരിച്ചുവന്നില്ല.

നവംബർ ഒന്നിന് ലഭിച്ച ഓഡിറ്റ് റിപ്പോർട്ടനുസരിച്ച് 1,29,815 ദിർഹം (25,24,318 രൂപ) യുടെ വ്യത്യാസം കണ്ടെത്തി. ഈ വ്യത്യാസവും ബന്ധപ്പെട്ട കണക്കുകളും നവംബർ 10-നകം തീർപ്പാക്കണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടു. എന്നാൽ 9-ന് രാത്രിമുതൽ യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. താമസസ്ഥലത്ത് അന്വേഷിച്ചെങ്കിലും അവിടെയും ഉണ്ടായിരുന്നില്ല. തുടർന്ന് 19-ന് ഇന്ത്യൻ കോൺസുലേറ്റിലും ബർദുബായ് റഫാ പൊലീസ് സ്റ്റേഷനിലും പരാതി നൽകി.

തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടതായി മുറഖബാദ് പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകി പുതിയ പാസ്പോർട്ട് കൈക്കലാക്കി യുവാവ് ഇന്ത്യയിലേക്ക്‌ മുങ്ങിയതായി പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയുടെ സ്റ്റാമ്പ്, ലെറ്റർ ഹെഡ് എന്നിവയും ഇതിനായി ദുരുപയോഗംചെയ്തിരുന്നു.

ദുബായ് പോലീസ് കേസന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ കോൺസുലേറ്റ് വഴി തിരുവനന്തപുരം, എറണാകുളം എസ്.പി.ഓഫീസിലും കേസ് രജിസ്റ്റർ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഷാസാഹിബ്.