അശ്ലീല വീഡിയോ പങ്കുവെക്കുന്നവരുടെ അക്കൗണ്ട് പൂട്ടുമെന്ന് വാട്‌സ്ആപ്പ്

single-img
9 December 2018

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് അത്യന്തം നികൃഷ്ടമായ പ്രവര്‍ത്തിയാണെന്ന് വാട്‌സ്ആപ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും വാട്‌സ്ആപ് വ്യക്തമാക്കി. ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം അക്കൗണ്ടുകള്‍ പൂട്ടുമെന്നും വാട്‌സ്ആപ് മുന്നറിയിപ്പു നല്‍കി.

സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വാട്‌സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. ഇതനുസരിച്ച് അയക്കുന്നയാളും സ്വീകരിക്കുന്നയാളുമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, വാട്‌സ്ആപ്പിനു പോലുമോ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ കഴിയില്ല.

അതുകൊണ്ട് കുട്ടികള്‍ക്കെതിരായ അശ്ലീല വീഡിയോകള്‍ അടക്കം വാട്‌സ്ആപ്പിലൂടെ പ്രചരിക്കുന്നുണ്ട്. അത്തരം സന്ദേശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ വാട്‌സ്ആപ്പ് കര്‍ശന നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശം ഉയര്‍ന്നിരുന്നു. വാട്‌സ്ആപ്പിന്റെ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനെതിരെ കേന്ദ്ര സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

വ്യാജസന്ദേശങ്ങള്‍ തടയുന്നതിന് സന്ദേശത്തിന്റെ ഉടവിടം കണ്ടെത്തുന്ന സംവിധാനമുണ്ടാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ സ്വകാര്യതയെ ഹനിക്കുന്നതായതിനാല്‍ ഇതിന് തയ്യാറല്ലെന്നാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് അറിയിച്ചത്.

‘ഞങ്ങള്‍ക്ക് വാട്‌സ്ആപ്പില്‍ ആളുകള്‍ പരസ്പരം പങ്കുവെക്കുന്നത് എന്താണെന്ന് നോക്കാനാകില്ല. എന്നാല്‍ ഉപയോക്താക്കളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കും’ എന്നാണ് ഇക്കാര്യത്തില്‍ വാട്‌സ്ആപ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.