പ്രവാസിയായ ഭര്‍ത്താവിനെ കാമുകനോടൊപ്പം ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി; കൊല്ലം സ്വദേശിനി അറസ്റ്റില്‍

single-img
9 December 2018

കരുനാഗപ്പള്ളി ക്ലാപ്പനയില്‍ യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിലായി. ക്ലാപ്പന കല്ലേശേരില്‍ ക്ഷേത്രത്തിന് സമീപം പുത്തന്‍തറയില്‍ രാജേഷ് (31) മര്‍ദനമേറ്റ് മരിച്ച സംഭവത്തിലാണ് ഭാര്യ അറസ്റ്റിലായത്. കായംകുളം പുതുപ്പള്ളിദേവികുളങ്ങര തുമ്പിളിശ്ശേരില്‍ സഹദായുടെ മകള്‍ വിദ്യമോള്‍ (30) നെയാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്.

കായംകുളത്ത് ഇവര്‍ ജോലി ചെയ്തിരുന്ന ബേക്കറിയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. സംഭവത്തിലെ മറ്റു പ്രതികളായ ക്ലാപ്പന കല്ലേശേരില്‍ സുരേഷ് (25), സുനീഷ് ഭവനത്തില്‍ സുനീഷ് (27), വരവിള കടപ്പുറത്തേരില്‍ കണ്ണനെന്ന് വിളിക്കുന്ന രാജീവ് (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

കഴിഞ്ഞമാസം അഞ്ചിന് പുലര്‍ച്ചെ പ്രയാര്‍ ജംഗ്ഷന് സമീപമാണ് രാജേഷിനെ മര്‍ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന രാജേഷ് 9 ന് രാവിലെ 11 മണിയോടാണ് മരിച്ചത്.

ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. പ്രതിയായ സുരേഷും രാജേഷിന്റെ ഭാര്യ വിദ്യയുമായി അടുപ്പത്തിലായിരുന്നു. ഒക്ടോബര്‍ രണ്ടിന് ഗള്‍ഫില്‍നിന്നെത്തിയ രാജേഷ് ഈ ബന്ധത്തെച്ചൊല്ലി വഴക്കുണ്ടാക്കുകയും ഭാര്യയെ വീട്ടില്‍നിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു.

വീട്ടില്‍ നടന്ന സംഭവം സുരേഷിനെ വിദ്യ അറിയിച്ചു. പ്രതികള്‍ ഗുഢാലോചന നടത്തി രാജേഷിനെ മര്‍ദിച്ച് അവശനാക്കുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍നിന്നു രക്ഷപ്പെട്ട് സ്‌കൂട്ടറില്‍ പോകുമ്പോള്‍ രാജേഷ് പ്രയാര്‍ ജങ്ഷനുസമീപം കുഴഞ്ഞുവീഴുകയായിരുന്നു.

വാഹനാപകടമാെണന്നാണ് ആദ്യം പോലീസ് കരുതിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. ഓച്ചിറ എസ്.ഐ. സുജാതന്‍ പിള്ള, സി.പി.ഒ. പ്രസന്ന, സീമാമോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.