കേരളം രാജ്യത്തിന് മികച്ച മാതൃക; മുഖ്യമന്ത്രിയേയും കേരള ജനതയേയും അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

single-img
9 December 2018

കണ്ണൂര്‍ വിമാനത്താവളം വികസനത്തിന്റെ മികച്ച മാതൃകയാണെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു. വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമാനത്താവളം ഉദഘാടനം ചെയ്ത ഇന്ന് ഇന്ത്യയുടെ വ്യോമയാന ചരിത്രത്തിലെ സുവര്‍ണ്ണ ദിനമാണ്. ഇനി നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളങ്ങള്‍ക്ക് കണ്ണൂര്‍ വിമാനത്താവളം ആയിരിക്കും മാതൃകയെന്നും മന്ത്രി പറഞ്ഞു.

വിമാനത്താവളം മൂലം വിനോദസഞ്ചാര മേഖലക്ക് കാര്യമായ മാറ്റമുണ്ടാകുമെന്നും പ്രവാസികള്‍ക്കും ആഭ്യന്തര യാത്രക്കാര്‍ക്കും വിമാനത്താവളം പ്രയോജനപ്പെടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്താവളം യാഥാര്‍ഥ്യമാക്കിയ കേരള സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. ഏറെ വികസന സാധ്യതകളുള്ള സംസ്ഥാനമാണ് കേരളം. കേരള വികസനത്തിന്റെ കവാടമായി കണ്ണൂര്‍ വിമാനത്താവളത്തെ കാണാം.

രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനം കേരളമാണ്. പ്രവാസികള്‍, ടൂറിസം തുടങ്ങി അതിന് നിരവധി കാരണങ്ങളുണ്ട്. സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കൈകോര്‍ത്ത് എങ്ങനെ മികച്ച രീതിയില്‍ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാം എന്നതിന് ഉദാഹരണാണ് കണ്ണൂര്‍ വിമാനത്താവളം. കേരളത്തിന്റെ വികസനത്തിനായി എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ സുരേഷ് പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ടെര്‍മിനല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ശേഷം കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ആദ്യ അന്താരാഷ്ട്ര യാത്രാ വിമാനത്തിന് ഇരുവരും ചേര്‍ന്ന് കൊടിവീശി. 185 യാത്രക്കാരുമായി അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് കണ്ണൂരില്‍ നിന്നും പുറപ്പെട്ടത്.