അധികാരത്തിലിരിക്കുന്നവര്‍ ജനവികാരം മാനിക്കണം; മോദി സര്‍ക്കാറിനെതിരെ ആര്‍.എസ്.എസ് നേതാവ്

single-img
9 December 2018


ന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണം വൈകുന്നതില്‍ ബിജെപിയെയും മോദി സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി. അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അധികാരത്തിലുള്ളവര്‍ തയാറാകണമെന്ന് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.

രാംലീല മേതാനത്ത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കവേയാണ് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി പേരെടുത്ത് പറയാതെ ബിജെപിയെ വിമര്‍ശിച്ചത്. ‘ഇന്ന് അധികാരത്തിലുള്ളവര്‍ രാമക്ഷേത്ര നിര്‍മ്മാണം സാധ്യമാക്കുമെന്ന് വാക്കു തന്നവരാണ്.

ജനങ്ങളെ കേള്‍ക്കാനും അയോധ്യയില്‍ രാമക്ഷേത്രം വേണമെന്ന അവരുടെ ആഗ്രഹം പൂര്‍ത്തീകരിക്കാനും അധികാരത്തിലുള്ളവര്‍ തയ്യാറാകണം. ഞങ്ങള്‍ അതിന് വേണ്ടി യാചിക്കുകയല്ല. ഞങ്ങളുടെ വികാരം വെളിപ്പെടുത്തുകയാണ്. രാജ്യത്തിന് രാമരാജ്യം ആവശ്യമാണ്.’ ഭയ്യാജി ജോഷി പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിന് നിയമം ആവശ്യമെങ്കില്‍ അത് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്നോടിയായിരുന്നു ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നടന്ന കൂറ്റന്‍ റാലിയില്‍ ഒന്നരലക്ഷത്തോളം ആളുകള്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.