‘സംയുക്ത പ്രസ്താവനയില്‍ ഞാനും ഭാര്യയും ഒപ്പിട്ടിട്ടില്ല’: ബി.ജെ.പി മീഡിയ സെല്ലിനെതിരെ തുറന്നടിച്ച് ഷാജി കൈലാസ്

single-img
8 December 2018

ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്‌കാരിക പ്രവര്‍ത്തകരും എഴുത്തുകാരും പുറത്തിറക്കിയ പ്രസ്താവനയില്‍ തന്റേയും ഭാര്യയുടേയും പേരുള്‍പ്പെടുത്തിയതിനെതിരെ സംവിധായകന്‍ ഷാജി കൈലാസ് രംഗത്ത്. പേര് ഉള്‍പ്പെടുത്തിയത് തങ്ങളുടെ അറിവോടു കൂടിയല്ലെന്ന് ഷാജി കൈലാസ് പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പുവഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഷാജി കൈലാസ്, വി.ആര്‍.സുധീഷ്, എം.ജി.എസ്.നാരായണന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, പി.പരമേശ്വരന്‍, എസ്.രമേശന്‍ നായര്‍, നടന്‍ സുരേഷ് ഗോപി എംപി, മാടമ്പ് കുഞ്ഞു കുട്ടന്‍, ശത്രുഘ്‌നന്‍, യു.കെ.കുമാരന്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പ് വച്ചതായി കുറിപ്പ് പറയുന്നു. പ്രസ്താവനയില്‍ താനും ഒപ്പ് വച്ചിട്ടില്ലെന്ന് തുറന്നടിച്ച് വി.ആര്‍.സുധീഷും രംഗത്തെത്തിയിട്ടുണ്ട്.

ശബരിമലയിലെ നിയന്ത്രണങ്ങളിലും അയ്യപ്പ ഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നുവെന്നാണ് സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കലാകാരന്മാരുടെയും പേരിലിറങ്ങിയ പ്രസ്താവനയില്‍ പറയുന്നത്. ജയിലിലായിരുന്ന ബിജെപി നേതാവ് കെ.സുരേന്ദ്രനെ വിട്ടയക്കണമെന്നും ഇന്നലെ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു.

ഷാജി കൈലാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം ശബരിമലയുമായി ബന്ധപ്പെട്ട് ബിജെപി മീഡിയാ സെല്ലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസ്താവനയില്‍ എന്റെയും ഭാര്യ ചിത്രാ ഷാജികൈലാസിന്റെയും പേര് ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെട്ടു. ഈ പ്രസ്താവനയില്‍ ഞങ്ങള്‍ ഒപ്പ് വയ്ക്കുകയോ ഇതേ കുറിച്ച് അറിയുകയോ ചെയ്തിട്ടില്ല. അനുവാദം കൂടാതെ ഞങ്ങളുടെ പേര് ദുരുപയോഗിച്ചവര്‍ അത് തിരുത്തേണ്ടതാണ്. ആ പ്രസ്താവനയില്‍ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളോടോ അഭിപ്രായങ്ങളോടോ ഞങ്ങള്‍ യോജിക്കുന്നുമില്ല.

വിശ്വസ്തതയോടെ, ഷാജി കൈലാസ്,

ചിത്ര ഷാജികൈലാസ്