കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി: പൂജപ്പുര ജയിലിനു മുന്നില്‍ ആവേശകരമായ സ്വീകരണം ഒരുക്കി ബിജെപി പ്രവര്‍ത്തകര്‍

single-img
8 December 2018

ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ജയില്‍മോചിതനായി. പൂജപ്പുര ജയിലിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണം ഒരുക്കി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള, എം.ടി.രമേശ്, വി.മുരളീധരന്‍ എം.പി. തുടങ്ങിയവര്‍ സുരേന്ദ്രനെ സ്വീകരിക്കാനെത്തി.

ശബരിമലയില്‍ ആചാരലംഘനം നടക്കാത്തതില്‍ സന്തോഷമെന്ന് കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. ജനാധിപത്യപരമായ പ്രതിഷേധം മാത്രമാണ് താന്‍ നടത്തിയത്. പാര്‍ട്ടി ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ ഒറ്റക്കെട്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജയിലില്‍ നിന്ന് വാഹന റാലിയുടെ അകമ്പടിയോടെ ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലും ശേഷം എ.എന്‍.രാധാകൃഷ്ണന്‍ നിരാഹാരം കിടക്കുന്ന സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലിലേക്കുമാണ് സുരേന്ദ്രന്‍ പോകുക. ശബരിമലയില്‍ 52 കാരിയായ തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കര്‍ശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തീകരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. സുരേന്ദ്രന്റെ അറസ്റ്റ് ബിജെപിയില്‍ വലിയ ചേരിതിരിവിനും കാരണമായിയിരുന്നു.

അറസ്റ്റിനെതിരെ പാര്‍ട്ടി ശക്തമായി പ്രതികരിച്ചില്ലെന്നായിരുന്നു വി മുരളീധരന്‍ അടക്കമുളളവരുടെ വിമര്‍ശനം. ഇക്കാരണത്താല്‍ തന്നെ ജയില്‍മോചിതനായെത്തുന്ന സുരേന്ദ്രന് വിവിധ ജില്ലകളില്‍ സ്വീകരണം നല്‍കാനും പാര്‍ട്ടിയില്‍ ആലോചനയുണ്ട്. അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എഎന്‍ രാധാകൃഷ്ണന്‍ നടത്തുന്ന നിരാഹാരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ രാധാകൃഷ്ണന് പകരം മറ്റൊരാള്‍ സമരം ഏറ്റെടുക്കാനും സാധ്യതയുണ്ട്. ശബരിമല സമരത്തെ സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയതിനെ നേരത്തെ വിമര്‍ശിച്ച വി.മുരളീധരന്‍ എംപിയും ഇന്നലെ സമരപന്തലില്‍ എത്തി. ശബരിമല വിഷയം ചൂണ്ടിക്കാട്ടി ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.