ഗൂഗിള്‍ മാപ്പ് ചതിച്ചു; മൂന്നാറിലേക്ക് പോയ വിനോദയാത്രാസംഘം സഞ്ചരിച്ച കാര്‍ 30 അടി കിടങ്ങില്‍ പതിച്ചു

single-img
8 December 2018

ഗൂഗിള്‍ മാപ്പ് വഴികാട്ടിയ കാറ് പതിച്ചത് കിടങ്ങിലെ വെള്ളക്കെട്ടില്‍. കോതമംഗലം പാലമറ്റം ആവോലിച്ചാല്‍ റോഡുവഴി മൂന്നാറിലേക്ക് പോകുകയായിരുന്ന സംഘമാണ് പാലം പണിക്ക് കുഴിച്ച 30 അടി താഴ്ചയുള്ള കിടങ്ങിലേക്ക് പതിച്ചത്. കാറിലുണ്ടായിരുന്നു തൃശ്ശൂര്‍ വടക്കാഞ്ചേരി സ്വദേശികളായ ഗോകുല്‍ദാസ്, ഇസഹാഖ്, മുസ്തഫ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലമറ്റത്തിന് സമീപം ഇഞ്ചത്തൊട്ടി ഒന്നാം ബ്ലോക്കിന് സമീപമായിരുന്നു സംഭവം.

വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു അപകടം. 30 അടിയിലേറെ താഴ്ചയില്‍ കുഴിച്ചിരുന്ന കുഴിയില്‍ 10 അടിയോളം വെള്ളമുണ്ടായിരുന്നു. മുങ്ങിയ കാറില്‍ നിന്നു സാഹസികമായി പുറത്തുകടന്ന യുവാക്കളില്‍ 2 പേര്‍ നീന്തി കരകയറി.

നീന്തല്‍ അറിയാത്ത ഗോകുല്‍ മുങ്ങിയ കാറിന്റെ മുകളില്‍ കയറിയാണു രക്ഷപ്പെട്ടത്. കൂരിരുട്ടില്‍ എന്താണു സംഭവിച്ചതെന്നറിയാതെ 10 മിനിറ്റോളം തോട്ടില്‍ കഴിച്ചുകൂട്ടിയ യുവാക്കളെ പിന്നീട് പോത്തുപാറ റബര്‍ ഫാക്ടറിയില്‍ നിന്നും രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തിയ തൊഴിലാളികളാണു രക്ഷപെടുത്തിയത്.

വീഴ്ചയില്‍ മൂന്ന് പേര്‍ക്കും നിസ്സാര മുറിവും പറ്റിയിരുന്നു. കൈവശമുണ്ടായിരുന്ന 12,000 രൂപയും മൊബൈല്‍ഫോണും വെള്ളത്തില്‍ നഷ്ടപ്പെട്ടു. ഒരു ഫോണും 4,000 രൂപയും പിന്നീട് നാട്ടുകാര്‍ മുങ്ങിയെടുത്തു. ഉച്ചയോടെ ക്രെയിന്‍ എത്തിച്ച് കാര്‍ പൊക്കിയെടുത്തു.

പൊളിച്ച പാലത്തിന്റെ സമീപത്തു ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ താല്‍ക്കാലിക റോഡു പണിതീര്‍ത്തിട്ടുണ്ടെങ്കിലും റോഡിനു കുറുകെ അപകടക്കെണിയായി കുഴിച്ചിട്ടുള്ള വലിയ ഗര്‍ത്തത്തെ സംബന്ധിച്ച് മുന്നറിയിപ്പു ബോര്‍ഡുകളൊന്നും സ്ഥാപിച്ചിരുന്നില്ല.

കിടങ്ങിനു തൊട്ടുമുന്‍പു റോഡിനു കുറുകെ കെട്ടിയിരുന്ന പ്ലാസ്റ്റിക് റിബണ്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന അപായസൂചന. കോതമംഗലത്തുനിന്നും മൂന്നാറിലേക്കുള്ള വഴി ഗൂഗിള്‍ മാപ് നോക്കിയാണ് യുവാക്കള്‍ ഇതുവഴി എത്തിയത്. റോഡില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതറിയാതെ വന്ന യുവാക്കള്‍ അബദ്ധത്തില്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു. അപകടം സംഭവിച്ചത് കരാറുകാരന്റെ കുറ്റകരമായ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.