തൃശ്ശൂരിൽ വീട്ടിലെ കിടപ്പുമുറിയിലുണ്ടായ സ്ഫോടനത്തിൽ രണ്ടു കുട്ടികൾ വെന്തുമരിച്ചു

single-img
7 December 2018

തൃശൂർ വടക്കാഞ്ചേരി തെക്കുംകര പഞ്ചായത്തിലെ മലാക്കയിൽ വീടുകത്തി രണ്ടുകുട്ടികൾ വെന്തുമരിച്ചു. ആച്ചക്കോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫിലീസ് (10), സലസ് മിയ (ഒന്നരവയസ്സ്) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തേമുക്കാലോടെയാണ് വീടിന് തീപിടിച്ചത്. പെട്ടെന്ന് ആളിപ്പടരുകയും വീടിനകം പൂർണമായി കത്തിനശിക്കുകയും ചെയ്തു.

ഡാൻഡേഴ്സ് ജോ (46), ഭാര്യ ബിന്ദു (36), മൂത്തമകൾ സലസ് നിയ (12) എന്നിവർക്ക് പൊള്ളലേറ്റു. ഇവരെ തൃശ്ശൂർ ജൂബിലിമിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഉറങ്ങിയിരുന്ന മുറിക്കുള്ളിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് കരുതുന്നു. ഈ മുറിക്കുള്ളിൽ ഇൻവെർട്ടർ പ്രവർത്തിച്ചിരുന്നതായി പറയുന്നു.

ഇതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായും സൂചനയുണ്ട്. ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ പുറത്തേക്കെടുക്കാൻ കഴിയുന്നതിന് മുമ്പ് വീടിനുള്ളിൽ തീ ആളിപ്പടരുകയായിരുന്നു. രണ്ടു കുട്ടികളും കട്ടിലിൽ വെന്തു മരിച്ച നിലയിലായിരുന്നു.

വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയപ്പോഴേയ്ക്കും വീട് പൂർണമായി നശിച്ചിരുന്നു. ഡാൻഡേഴ്സ് ജോ ബിസിനസുകാരനാണ്. സലസ് നിയയും മരിച്ച ഡാൻഫിലീസും കുറ്റുമുക്ക് സാന്ദീപിനി സ്‌കൂൾ വിദ്യാർഥികളാണ്.