കണ്ണൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സഹപാഠിയും പീഡിപ്പിക്കപ്പെട്ടു

single-img
7 December 2018

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗക്കേസിലെ പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊളച്ചേരി സ്വദേശി ആദര്‍ശുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇയാള്‍ കണ്ണൂരില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.

പരാതിയുടെ അടിസ്ഥാനത്തില്‍ ആദര്‍ശിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസാണ് ആദര്‍ശിനെ അറസ്റ്റ് ചെയ്തത്. അതിനിടെ കൂടുതല്‍ പേര്‍ പീഡനത്തിനിരയിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. ഈ കേസിന് പറശ്ശിനിക്കടവ് പീഡനക്കേസുമായി ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ, പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്‌കൂള്‍വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്യുകയും വിവിധ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിക്കുകയും ചെയ്ത കേസുകളില്‍ കുട്ടിയുടെ പിതാവുള്‍പ്പെടെ എട്ടുപേരെക്കൂടി അറസ്റ്റുചെയ്തിരുന്നു. മാട്ടൂലിലെ വീട്ടില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തതിന് വടക്കാഞ്ചേരിയിലെ യു.ഇ.വൈശാഖ്(25), മാട്ടൂല്‍ നോര്‍ത്തിലെ ടി.ജിതിന്‍(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കുടിയാന്‍മല റിസോര്‍ട്ടില്‍ നടന്ന പീഡനത്തില്‍ പഴയങ്ങാടിയിലെ അബ്ദുല്‍സമദിനെയും(21) പെണ്‍കുട്ടിയുടെ വാടകവീട്ടില്‍ നടന്ന പീഡനത്തില്‍ തളിയില്‍ ഉറുമി ഹൗസില്‍ നിഖില്‍(20), മീത്തല്‍ ഹൗസില്‍ മൃദുല്‍(24) എന്നിവരെയും അറസ്റ്റുചെയ്തു.
തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ചെയ്ത മറ്റു രണ്ടു പോക്‌സോ കേസുകളിലായി തളിയില്‍ സ്വദേശികളായ ശ്യാംമോഹന്‍(25), കെ.സജിന്‍(26) എന്നിവരെയും അറസ്റ്റുചെയ്തു.

പെണ്‍കുട്ടിയും കുടുംബവും പറശ്ശിനിക്കടവിനു സമീപം വാടകയ്ക്ക് താമസിക്കുമ്പോള്‍ പീഡിപ്പിച്ചതിനാണ് ശ്യാംമോഹനും സജിനും അറസ്റ്റിലായത്. മറ്റൊരു പീഡനക്കേസില്‍ നേരത്തേ പിടിയിലായ സന്ദീപിന്റെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. ഇതോടെ അഞ്ചു കേസുകളിലായി 13 പേരാണ് അറസ്റ്റിലായത്.

2017 ഓഗസ്റ്റിനും ഫെബ്രുവരിക്കുമിടയില്‍ ആന്തൂരില്‍ പീഡനം നടന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്. വളപട്ടണം പോലീസ് അന്വേഷിക്കുന്ന ആറു കേസുകളില്‍ പെണ്‍കുട്ടിയുടെ പിതാവുള്‍പ്പെടെ പ്രതിയാണ്.

ആന്തൂരിലെ പ്രാദേശിക ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെതിരേയും വളപട്ടണത്ത് കേസുണ്ട്. പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തി ബലാത്സംഗം ചെയ്തതിനാണ് ഇയാള്‍ക്കെതിരേ കേസ്. കൂട്ടബലാത്സംഗക്കേസില്‍ നേരത്തേ അറസ്റ്റിലായ സന്ദീപിന്റെ വീട്ടിലെത്തിയ അന്വേഷണസംഘം തെളിവുകള്‍ ശേഖരിച്ചു.

പീഡനസമയത്ത് പ്രതികള്‍ ധരിച്ച വസ്ത്രങ്ങളുള്‍പ്പെടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സന്ദീപ് പെണ്‍കുട്ടിയെ കയറ്റിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരാള്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.