നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ചു; ഹോട്ടലിനെതിരെ 707 കോടിയുടെ മാനനഷ്ട കേസുമായി യുവതി

single-img
6 December 2018

നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707 കോടി രൂപ) യാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. കുളിക്കുന്നതിനിടെ ഷവറിലൊളിപ്പിച്ച ക്യാമറയില്‍ നഗ്‌നവീഡിയോ പകര്‍ത്തിയതാണെന്ന് യുവതി ആരോപിക്കുന്നു. ഹോട്ടലിലെ ജീവനക്കാരാണിതിനു പിന്നിലെന്ന് യുവതി പറയുന്നു.

പോണ്‍ സൈറ്റുകളില്‍ പേരടക്കം പരാമര്‍ശിച്ച് വീഡിയോ ദൃശ്യം അപ്‌ലോഡ് ചെയ്തതോടെയാണു പരാതിയുമായി യുവതി രംഗത്തെത്തിയത്. ഇത്തരമൊരു നടപടിയിലൂടെ തനിക്ക് മാനസികമായും അല്ലാതെയും പ്രശ്‌നങ്ങളുണ്ടായതായി യുവതി പരാതിയിലുന്നയിക്കുന്നു. ചികില്‍സാ ചെലവുള്‍പ്പെടെ നല്‍കണമെന്നാവശ്യപ്പെട്ടാണു യുവതിയുടെ കേസ്.

നിയമവിദ്യാര്‍ഥിനിയായിരിക്കെ പരീക്ഷ എഴുതാനായി അല്‍ബാനിയിലെ ഹാമില്‍ട്ടണ്‍ ഇന്നില്‍ താമസിക്കുന്നതിനിടെ 2015 ല്‍ പകര്‍ത്തിയതാണ് വീഡിയോ. 2018 സെപ്റ്റംബര്‍ മാസത്തിലാണ് ഈ വിവരം താനറിഞ്ഞതെന്ന് യുവതി ഹര്‍ജിയില്‍ പറയുന്നു. വീഡിയോ പരസ്യമാക്കാതിരിക്കാന്‍ പണം നല്‍കണമെന്ന് മെയില്‍ അയച്ചയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി അറിയിച്ചു.

ഭീഷണി അവഗണിച്ചതിനെ തുടര്‍ന്ന് വീഡിയോ വിവിധ സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുകയും യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ മെയില്‍ ഐഡിയില്‍ നിന്ന് സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വീഡിയോയുടെ ലിങ്ക് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് 2000 ഡോളര്‍ ഉടനടി നല്‍കാനവശ്യപ്പെടുകയും ചെയ്തു.

പിന്നീട് മാസം തോറും 1000 ഡോളര്‍ വീതം നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തതായി യുവതി പറയുന്നു. യുവതിയെ കൂടാതെ മറ്റു പലരുടേയും വീഡിയോ യുവതി തങ്ങിയ മുറിയില്‍ നിന്ന് പകര്‍ത്തിയിട്ടുണ്ടെന്ന് ഇയാള്‍ അറിയിച്ചതായും യുവതി അറിയിച്ചു.

താമസത്തിനെത്തുന്നവര്‍ക്കാവശ്യമായ സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്താന്‍ അധികൃതര്‍ പരാജയപ്പെട്ടതിനാലാണ് ഹില്‍ട്ടണെതിരെ കേസ് ഫയല്‍ ചെയ്യാനുള്ള കാരണമെന്ന് യുവതി അറിയിച്ചു. എന്നാല്‍ ഹില്‍ട്ടണ്‍ അധികൃതര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചു. ഇങ്ങനെയൊരു സംഭവം നടക്കാനിടയില്ലെന്ന് ഇവര്‍ വാദിക്കുന്നു. ഹില്‍ട്ടണ്‍ ഇന്‍ അടുത്തിടെ മുഴുവനായും പുതുക്കി പണിതതായും ആരോപണത്തില്‍ പറയുന്ന തരത്തിലുള്ള വീഡിയോ പകര്‍ത്താന്‍ സഹായകമായ ഉപകരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഹില്‍ട്ടണ്‍ മാനേജ്‌മെന്റ് അറിയിച്ചു.