ഈ വര്‍ഷം യൂട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് 7 വയസ്സുകാരന്‍ റയാന്‍: നേടിയത് 155 കോടി രൂപ: വീഡിയോ

single-img
5 December 2018

ചുമ്മാ കുട്ടിപ്പാട്ടുകളും ഗെയിമുകളുമായി കറങ്ങുന്ന പ്രായത്തില്‍ യു.എസ്സില്‍ നിന്നുള്ള ഏഴുവയസ്സുകാരന്‍ ഈ വര്‍ഷം മാത്രം യുട്യൂബില്‍ നിന്ന് സമ്പാദിച്ചത് 2 മില്യന്‍ യുഎസ് ഡോളര്‍. അതായത് 155 കോടി രൂപ. ഫോര്‍ബ്‌സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യൂട്യൂബ് സ്റ്റാര്‍സ് 2018’ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയാന്‍.

‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്ന യൂട്യൂബ് ചാനലിലൂടെ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിരപരിചിതനാണ് റയാന്‍. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റു കളിക്കോപ്പുകളുമാണ് റയാന്റെ ഇഷ്ടമേഖല. യൂട്യൂബില്‍ ഇന്നു സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്ന ‘അണ്‍ബോക്‌സിങ്’ വീഡിയോകളുടെ കുട്ടിപ്പതിപ്പ്.

ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വീഡിയോകളില്‍ റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഹോളിവുഡ് നടന്‍ ജെയ്ക് പോളാണു പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

2015 മാര്‍ച്ചിലാണ് ആദ്യമായി റയാന്റെ ചാനലില്‍ ഒരു വീഡിയോ വരുന്നത്. അതിന് പ്രചോദനമായത് കുട്ടികള്‍ക്കുള്ള കളിപ്പാട്ടം പരിചയപ്പെടുത്തുന്ന മറ്റൊരു യൂട്യൂബില്‍ ചാനല്‍. അതുപോലെ ചെയ്യണമെന്ന റയാന്റെ മോഹമാണ് യൂട്യൂബ് ലോകത്തെ താരത്തിന് വഴിതെളിച്ചത്.

തനിക്കും ഇങ്ങനെ ചെയ്യാനാകില്ലേ എന്ന റയാന്റെ അമ്മയോടുള്ള ചോദ്യം അമ്മയും മകനുമൊത്തുള്ള ആദ്യത്തെ വീഡിയോ പുറത്തിറക്കുന്നതില്‍ അവസാനിക്കുമെന്ന് കരുതി. എന്നാല്‍ സംഗതി വളരെ പെട്ടെന്നാണു ഹിറ്റായത്. അതോടെ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് അമ്മ മകനൊപ്പം കൂടി.

റയാന് ചുറ്റും കളിപ്പാട്ടങ്ങളുടെ ലോകം പിന്നെ വന്നെത്തുകയായിരുന്നു. പ്രശസ്ത കളിപ്പാട്ട കമ്പനികള്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ റയാന് അയച്ചു കൊടുത്തു. റിവ്യൂവിനായി കാത്തു. റയാന്റെ റിവ്യൂ അവരുടെ ഉല്‍പ്പങ്ങള്‍ക്ക് മികച്ച വിപണി നല്‍കുമെന്ന് അവരും കണ്ടെത്തി. കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നവര്‍ റയാന്റെ അഭിപ്രായവും കൂടി കേള്‍ക്കാന്‍ സമയം കണ്ടെത്തി.